പോക്സോ കേസ് ഇരയുടെ മരണം; ദുരൂഹത; അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചിയിലെ സ്വകാര്യ സംരക്ഷണകേന്ദ്രത്തില്‍ പോക്സോ കേസ് ഇരയായ പതിന്നാലുകാരി മരിച്ചതില്‍ ദുരൂഹതയെന്ന്  കുട്ടിയുടെ കുടുംബം. പനിയും ശ്വാസതടസവുമാണ് മരണകാരണമെന്ന് വിശ്വസിക്കുന്നില്ലെന്ന് അമ്മ പറഞ്ഞു. പലതവണ സംരക്ഷണകേന്ദ്രത്തിലെത്തിയിട്ടും കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. മരണത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടിയെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.

ആരോഗ്യത്തോടെ സ്വകാര്യസംരക്ഷണ കേന്ദ്രത്തിലേക്ക് പോയ കുട്ടി പെട്ടെന്നൊരു ദിവസം മരിച്ചെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് അമ്മ.  പനിയും ശ്വാസതടസവുമാണ് മരണകാരണമെന്നത് അവിശ്വസനീയം. കുഞ്ഞിനെ കാണാന്‍ എത്തിയവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഒന്നും ഇല്ലായിരുന്നുവെന്നും  സുരക്ഷ മുന്‍നിര്‍ത്തി  കാണാന്‍ അനുവദിച്ചില്ലന്നുമായിരുന്നു ശിശുക്ഷേമസമിതി അധ്യക്ഷ ഇന്നലെ പറഞ്ഞത്. എന്നാല്‍ അപേക്ഷയും തിരിച്ചറിയല്‍ രേഖകളുമായി പലതവണകാണാന്‍ കുട്ടിയെ കാണാന്‍ ചെന്നപ്പോഴും സംരക്ഷണസമിതി അധികൃതര്‍ തടഞ്ഞെന്ന് അമ്മ

സംഭവത്തില്‍ ദുരൂഹതയാരോപിക്കുന്ന കുടുംബം കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്ത് നല്‍കി.മരണത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടിയെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.  കുട്ടിക്ക് നല്‍കിയ ഹോമിയോ ചികില്‍സയുടെ വിശദാംശങ്ങളടക്കം സംരക്ഷണകേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്നും ഇത് ലഭിക്കുന്നമുറയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് വിശദീകരണം.