പാലക്കാട് നഗരസഭ ബിജെപിക്ക്; ഒന്ന് കൂട്ടി യുഡിഎഫ്; സിപിഎമ്മിന് തിരിച്ചടി

palakkad-bjp.jpg.image.845.440
SHARE

52 ഡിവിഷനുകളിലെയും വേ‍ാട്ട് എണ്ണിക്കഴിഞ്ഞപ്പേ‍ാൾ പാലക്കാട് നഗരസഭയിൽ ബിജെപി വീണ്ടും ഭരണത്തിലെത്തി. കേവലഭൂരിപക്ഷത്തിനു വേണ്ട 27 സീറ്റുകളിൽ ഒരണ്ണം അധികം നേടിയാണ് പാർട്ടി ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സംസ്ഥാനരാഷ്ട്രീയത്തിലും പുറത്തും ചർച്ചയായ പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം ഇത്തവണ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ യുഡിഎഫിന് പക്ഷേ തിരിച്ചടിയാണ് നേരിട്ടത്.

കഴിഞ്ഞതവണ 24 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഭരണം മുന്നേ‍ാട്ടുകെ‍ാണ്ടുപേ‍ാകാൻ പലപ്പേ‍ാഴും പ്രയാസപ്പെട്ടെങ്കിലും അവിശ്വാസപ്രമേയത്തെ ഉൾപ്പെടെ അവർ മറികടന്നു. വികസനപ്രവർത്തനങ്ങളിലും മുന്നേറി. കഴിഞ്ഞതവണ 13 സീറ്റ് നേടിയ കേ‍ാൺഗ്രസിന് ഇത്തവണ ഒരു സീറ്റ് അധികം ലഭിച്ചുവന്ന് ആശ്വസിക്കാം. എന്നാൽ 9 സീറ്റുകളുണ്ടായിരുന്ന സിപിഎം ഇത്തവണ 7 ലേക്ക് ചുരുങ്ങി.

32 സീറ്റുവരെ പിടിച്ച് ശക്തമായ തിരിച്ചുവരാനുള്ള ആസൂത്രണത്തേ‍ാടെയായിരുന്നു ബിജെപി ഇത്തവണ ഒരുങ്ങിയത്. ആർഎസ്എസ് നേതൃത്വം മുൻപില്ലാത്തവിധം രംഗത്തിറങ്ങി. ഏകേ‍ാപനത്തിന് രണ്ടു നേതാക്കളെ പ്രത്യേകം നിയമിച്ചു. സീറ്റ് വിഭജനത്തെചെ‍ാല്ലി ബിജെപിക്കുള്ളിലുണ്ടായ മുറുമുറുപ്പും ഗ്രൂപ്പു പ്രശ്നങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു യുഡിഎഫിന്റെ അവസാനംവരെയളള കണക്കുകൂട്ടൽ. അതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് 28 സീറ്റ് ലഭിക്കുമെന്നും അവകാശപ്പെട്ടു.

എന്നാൽ പുതിയ വാർഡുകൾ പിടിച്ചെടുത്തും ഭരണത്തിലുളളവ ഏറെക്കുറെ നിലനിലനിർത്തുയും ബിജെപി നഗരസഭ നേടി. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് അവസാന മണിക്കൂറിൽ സ്ഥാനാർഥിയായ പാർട്ടി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് കടുത്തമത്സരം നേരിട്ടെങ്കിലും വിജയിച്ചു. വസീറ്റ് വിഭജനചർച്ച കേ‍ാൺഗ്രസിൽ പലരുടെയും സസ്പെൻഷനിലാണ് കലാശിച്ചത്. നഗരസഭയിൽ പാർട്ടിയുടെ ശക്തമായ സാന്നിധ്യമായിരുന്ന കെ.ഭവദാസിന് പുതിയ വ്യവസ്ഥയനുസരിച്ച് സീറ്റ് നൽകാത്തത് അദ്ദേഹം വിമതസ്ഥാനാർഥിയാകാൻ വഴിയെ‍ാരുക്കി.

ഭവദാസ് വിജയിക്കുകയും പ്രവർത്തകരുടെ മനസ് വായിക്കാതെ സ്ഥാനാർഥിയായ യുഡിഎഫ് ജില്ലാചെയർമാൻ പി.ബാലഗേ‍ാപാലൻ തേ‍ാൽക്കുകയും ചെയ്തതിന് പാർട്ടിനേതൃത്വത്തിന് മറുപടി പറയേണ്ടിവരും. ഭവദാസിനെ പാർട്ടിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് പിന്നീട് സസ്പെൻഡ് ചെയ്തു. കേ‍ാൺഗ്രസ് വിമതസ്ഥാനാർഥിയാണ് യുഡിഎഫ് ചെയർമാനെ തേ‍ാൽപ്പിച്ചത്.

സിപിഎമ്മിന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേഡർമാരുള്ള പാലക്കാട് ജില്ലയുടെ ആസ്ഥാനത്ത് സിപിഎമ്മിന് സീറ്റ് നഷ്ടമായത് പാർട്ടിക്കുള്ളിലെ ഏകോപനമില്ലായ്മയും നേതൃത്വത്തിന്റെ താൽപര്യക്കുറവുമായി പ്രവർത്തകർക്കിടയിൽ വിമർശനമുയർന്നുകഴിഞ്ഞു. 12 മുതൽ 13 വാർഡുകൾവരെ നേടുമെന്നായിരുന്നു സിപിഎം അവകാശപ്പെട്ടതെങ്കിലും അതിനുവേണ്ട പ്രവർത്തനം നടത്താത്തത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. നഗരസഭയിൽ വെയൽഫെയർ പാർട്ടി ഒരു സീറ്റ് നേടി. 2 സ്വതന്ത്രർ വിജയിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...