കോവിഡിൽ കുരുങ്ങി പരീക്ഷകൾ; ആശങ്കയിൽ വിദ്യാർത്ഥികൾ

കേരള ആരോഗ്യ സര്‍വകലാശാല ബിഫാം അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കാത്തതില്‍ ആശങ്ക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു തവണ മാറ്റിവച്ച പരീക്ഷകള്‍ എത്രയും വേഗം നടത്തിയില്ലെങ്കില്‍ നൂറകണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനവും ജോലി സാധ്യതയും ഇല്ലാതാവും. പരീക്ഷ ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിദ്യാര്‍ഥികൂട്ടായ്മ. 

പരീക്ഷ ഇനി എന്നു നടക്കുമെന്ന ആശങ്കയിലാണ് ജസീനയെപ്പോലെ ഒട്ടേറെ വിദ്യാര്‍ഥികള്‍. കോവിഡില്‍ കുരുങ്ങി പല കോളജുകളിലും ഇന്‍റേണല്‍ പരീക്ഷ പോലും എങ്ങുമെത്തിയിട്ടില്ല. ഓണ്‍ലൈനായെങ്കിലും പരീക്ഷകള്‍ നടത്തിയില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളില്‍ അടക്കമുള്ള ഉപരിപഠന സാധ്യത തീര്‍ത്തും ഇല്ലാതാകും ഇവര്‍ക്ക്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ എവിടെയും ജോലിയും കിട്ടില്ല. ഇക്കാരണം കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 

പരീക്ഷ നടത്തുമ്പോള്‍ കോവിഡ് കണക്കിലെടുത്ത് ദൂരെയുള്ള സെന്‍ററുകള്‍ നല്‍കരുതെന്നും വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിക്കുന്നു.