ആര്‍.ടി ഓഫീസില്‍ കൂട്ടപണിമുടക്ക്; വാഹനസംബന്ധമായ സേവനങ്ങള്‍ മുടങ്ങി

ആര്‍.ടി.ഒ മുതല്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെ പണിമുടക്കിയതോടെ സംസ്ഥാനത്ത് വാഹനസംബന്ധമായ സേവനങ്ങള്‍ മുടങ്ങി. മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജോയിന്റ് ആര്‍.ടി.ഒമാരായി സ്ഥാനക്കയറ്റം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണിത്. സംസ്ഥാനത്ത് വാഹനപരിശോധനയും തടസപ്പെട്ടു. 

വാഹന അപകടങ്ങളുണ്ടായാല്‍ കാരണം കണ്ടെത്തണം, ഡ്രൈവിങ് ടെസ്റ്റിന്റ അപ്പീല്‍ പരിശോധിക്കണം. സാങ്കേതിക യോഗ്യത ഇല്ലാത്ത സീനിയര്‍ സൂപ്രണ്ടുമാര്‍ ജോയിന്റ്് ആര്‍.ടി.ഒമാരായാല്‍ ഇത് എങ്ങനെ സാധ്യമാകുമെന്നാണ് സമരക്കാരുടെ ചോദ്യം. സാങ്കേതികപരിജ്ഞാനം ഇല്ലാത്തവരെ ഈ തസ്തികയിലേക്ക് നിയമിക്കരുതെന്ന് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി നിയമിച്ച പ്രത്യേക കമ്മിറ്റി നിര്‍ദേശിച്ചതാണ്. മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ  സമര്‍ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയില്ല. ഗതാഗതമന്ത്രി മാറ്റം വരുത്താന്‍ ശ്രമിച്ചെങ്കിലും ചിലര്‍ അട്ടമിറിച്ചു. ആര്‍.ടി.ഒമാര്‍ മുതല്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള മുഴുവന്‍ സാങ്കേതികവിഭാഗം ജീവനക്കാരും പണിമുടക്കുകയാണ്. ഒാഫീസുകള്‍ തുറന്നിട്ടുണ്ടെങ്കിലും വാഹനസംബന്ധമായ സേവനങ്ങളൊന്നും ലഭ്യമല്ല. ഒാണ്‍ലൈന്‍ സേവനങ്ങളും തടസപ്പെട്ടു. നിരത്തുകളിലെ വാഹനപരിശോധനയും മുടങ്ങി.