കാത്തിരുന്ന് കിട്ടിയ മകൾ; പൊന്നുമ്മ നൽകി ഫൈസൽ; അവൾ യാത്രയായി

മണ്ണാർകാട്ടെ വീട്ടിൽ ഒരു കുടുംബം കാത്തിരിക്കുകയായിരുന്നു, അമ്മക്കൊപ്പം ദുബായിൽ നിന്നു പുറപ്പെട്ട കുഞ്ഞുമോൾ ആയിഷയെ കാത്ത്. മകൻ ഫൈസൻ ദുബായിലാണ്. അച്ഛനെ കാണാൻ മൂന്ന് മാസത്തെ വിസിറ്റിങ്ങ് വിസക്ക് പോയതാണ് ആയിഷയും അമ്മ സുമയ്യയും. കോവിഡ് മടക്കയാത്ര വൈകിച്ചു. ഒടുവിൽ മടങ്ങിയത് ഇന്നലെ പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ.

വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ മകളെ പൊന്നുമ്മ നൽകിയാണ് ഫൈസൽ യാത്രയാക്കിയത്. സുമയ്യയും മകളും വീട്ടിലെത്തി എന്നറിയിച്ചുകൊണ്ടുള്ള വിളി കാത്തിരുന്ന ഫൈസലിനെ തേടിയെത്തിയത് ദുരന്തവാര്‍ത്തയാണ്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ആയിഷ ഇന്ന് പുലർച്ചെ മരിച്ചു. ഗുരുതര പരിക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

മകളുടെ വിയോഗ വാർത്തയറിഞ്ഞ് നാട്ടിലേക്ക് വരാനൊരുങ്ങുകയാണ് ഫൈസൽ. മകൾ മരിച്ച വിവരം സുമയ്യയെ ഇതുവരെ അറിയിച്ചിട്ടില്ല.