പ്രളയഭീതിയില്‍ കഴിയുകയാണ് പാലക്കാട് മണ്ണാര്‍ക്കാട് മെഴുകുംപാറയിലെ കര്‍ഷക കുടുംബങ്ങള്‍. പുഴയ്ക്ക് കുറുകെ അശാസ്ത്രീയമായി നിര്‍മിച്ച പാലമാണ് പ്രദേശത്തെയാകെ വെളളത്തിലാക്കുന്നത്.
മെഴുകുംപാറയില്‍ താമസിക്കുന്ന റോജിന് ഇൗവീടും മണ്ണുമല്ലാതെ മറ്റൊന്നുമില്ല. െചറിയൊരു മഴ പെയ്താല്‍പോലും പേടിയാണിവര്‍ക്കിപ്പോള്‍. വീടിന് സമീപമുളള പുഴയില്‍ ഏത് സമയത്തും വെളളമുയര്‍ന്ന് കരഭൂമിയിലേക്ക് കയറുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇവിടെ പുഴയ്ക്ക് കുറുകെ നിര്‍മിച്ച പാലമാണ് വെളളം കയറാന്‍ കാരണം. മരങ്ങളും മറ്റും പാലത്തില്‍ വന്നടിഞ്ഞാല്‍ വെളളം ഒഴുകിപ്പോകില്ല. പാലത്തിന് അടിയിലുളള പൈപ്പുകള്‍ അടയുന്നു.
കഴിഞ്ഞപ്രളയകാലത്തും അടുത്തിടെ ചെറിയമഴയിലും നിരവധി നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. സമീപത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങളും മലവെള്ളപാച്ചിലിൽ ഇല്ലാതാവുകയാണ്. അടുത്തിടെ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പോയതാണെങ്കിലും നഷ്ടപരിഹാരത്തെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. അശാസ്ത്രീയമായി പാലം പണിത് നാടിനെ വെളളത്തിലാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യവും ശക്തമാണ്.