‘എയർ കേരള’ സാധ്യമാകുന്ന സ്വപ്നം; പറ്റിയ സമയം: ഉമ്മൻ ചാണ്ടി: കുറിപ്പ്

യുഡിഎഫ് സർക്കാരുകളുടെ കാലത്ത് മുന്നോട്ടുവച്ച ‘എയർ കേരള പദ്ധതി’ വീണ്ടും ചർച്ചയാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രവാസികളുടെ അടക്കം സഹായത്തോടെ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ അന്ന് വ്യോമയാന നയങ്ങൾ പദ്ധതിയ്ക്ക് തടസമായി. എന്നാൽ ഇപ്പോൾ വിദേശ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ ഇപ്പോള്‍ ഇളവുകള്‍ ഉണ്ടെന്നും പദ്ധതിയുമായി മുന്നോട്ടുപോകാവുന്നതാണെന്നും ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. 

കുറിപ്പ് വായിക്കാം: കേരളത്തിന്റെ നടക്കാതെ പോയ സ്വപ്‌നമാണ് എയര്‍ കേരള. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു ലക്ഷ്യം. കോവിഡ് 19 കാലഘട്ടത്തില്‍ ഇത്തരമൊരു വിമാനം കേരളത്തിന് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവര്‍ ആരും കാണില്ല.

2006ല്‍ യുഡിഎഫ് സര്‍ക്കാരാണ് എയര്‍ കേരള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. 2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ആശയം കുറച്ചുകൂടി മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് വിമാന സര്‍വീസ് തുടങ്ങണം എന്ന ആശയം കേരളം മുന്നോട്ടുവച്ചത്.

200 കോടി രൂപയുടെ പദ്ധതിയില്‍ 26 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും ബാക്കി വിഹിതം പ്രവാസികളില്‍ നിന്ന് ഓഹരിയായും സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. സിയാലിനായിരുന്നു ഇതിന്റെ ചുമതല. പ്രവാസികളുടെ നിര്‍ലോഭമായ സഹകരണത്തോടെ ഇതു നടപ്പാക്കാന്‍ സാധിക്കുമായിരുന്നു.

അന്നത്തെ വ്യോമയാന നയമാണ് ഇതിനു തടസമായത്. വിദേശവിമാന സര്‍വീസ് നടത്താന്‍ 20 വിമാനങ്ങള്‍ വേണമെന്നും ആഭ്യന്തര സര്‍വീസ് നടത്തി 5 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം എന്നുമായിരുന്നു വ്യവസ്ഥകള്‍. ഈ തടസങ്ങള്‍ അറിയാമായിരുന്നു എങ്കിലും ഒരു സംസ്ഥാന സര്‍ക്കാര്‍ വിദേശ വിമാന സര്‍വീസ് നടത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അതില്‍ ഇളവു കിട്ടുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ ചില സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും പിന്നീട് അതു നൂലാമാലകളില്‍ കുടുങ്ങി.

വിദേശ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ ഇപ്പോള്‍ ഇളവുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ എയര്‍ കേരള നടക്കാന്‍ സാധ്യതയുള്ള ഒരു സ്വപ്‌നം തന്നെയാണ്.