ആശങ്കയോടെ ഐടി മേഖല; ജീവനക്കാർക്ക് വർക്ക് അറ്റ്ഹോം നൽകി കമ്പനികൾ

സംസ്ഥാനത്തെ ഐ.ടി മേഖലയിലും കോവിഡ് 19 ആശങ്ക. കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ നിയന്ത്രിക്കപ്പെടുമെന്നും ഇത് ഐ.ടി മേഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രോഗബാധിതമേഖലകളില്‍ നിന്ന് വരുന്ന ജീവനക്കാര്‍ക്കും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് ടെക്നോപാര്‍ക്കും നാസ്കോമും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് 19 സംസ്ഥാനത്തെ ഐ.ടി മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചേക്കും.കോവിഡ് ബാധിത പ്രദേശമായ കേരളത്തിലേക്ക് ബിസിനസ് ആവശ്യത്തിനാണെങ്കിലും യാത്രകള്‍ ഒഴിവാക്കപ്പെടുന്നത് പുതിയ കരാറുകളെ ബാധിക്കാം. വിദേശത്തുള്ള ജീവനക്കാരെ നാട്ടിലേക്കും ഇവിടെയുള്ളവരെ വിദേശത്തേക്കും എത്തിക്കാനാവാത്ത സാഹചര്യം കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കൂടുതല്‍ കോവിഡ് കേസുകളുണ്ടായാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവര്‍ പലരും ലീവെടുക്കാനും സാധ്യതയുണ്ട്. ഏറ്റവും മോശം സാഹചര്യത്തെ നേരിടാനും തയ്യാറെടുത്തിരിക്കുകയാണ് പല കമ്പനികളും.

 ഐ.ടി. കമ്പനികളുടെ സംഘടനയായ നാസ്കോമും ടെക്നോപാര്‍ക്ക് അധികൃതരും കമ്പനികള്‍ക്ക് കോവിഡിനെ നേരിടാനുള്ള മാര്‍ഗരേഖ നല്‍കിക്കഴിഞ്ഞു. ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കുന്നു. രോഗബാധിതമേഖലകളില്‍ നിന്ന് അവധി കഴിഞ്ഞ് വരുന്നവരെയും പനിയും ജലദോഷവും ബാധിച്ചവരെയും ഓഫിസിലെത്താതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചു. വിദേശ യാത്രകള്‍ ഒഴിവാക്കാനും മീറ്റിങ്ങുകള്‍ പരമാവധി വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാനും നിര്‍ദേശമുണ്ട്. പലരും ഇത് നടപ്പാക്കിതുടങ്ങി. ടെക്നോപാര്‍ക്കില്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ ആളുകള്‍ കൂട്ടംകൂടുന്ന പൊതുപരിപാടികള്‍ ഉണ്ടാവില്ല.