ഗര്‍ഭിണിയുണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; അപകടം കല്ലട ഡ്രൈവറുടെ തോന്നിവാസം; വിഡിയോ

കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട 'കല്ലട' ബസിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി. ബസിന്റെ ഡ്രൈവർക്കെതിരെയാണ് ആരോപണവുമായി അമൃത മേനോൻ  രംഗത്തെത്തിയത്. അമിത വേഗത്തിലാണ് ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ അതൊന്നും ഡ്രൈവർ ചെവിക്കൊള്ളാൻ തയാറായില്ലെന്നും അമൃത പറയുന്നു. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

ഈയൊരു ബസിന്റെ ഡ്രൈവറുടെ തോന്നിവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9:30യ്ക്കാണ് ബാംഗ്ലൂരിൽ നിന്നും എടുക്കുന്നത്. 9:30യ്ക്ക് ഞങ്ങളെല്ലാം ബസിൽ കയറി കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ ഇയാൾ ഓവർസ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങൾ കിടന്നിരുന്നത്. 

അതിനകത്തുള്ള പാസഞ്ചേഴ്‌സ് രണ്ടു മൂന്ന് പേർ ‍‍‍ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു.''ഫാമിലിയും പ്രെഗ്നന്റ് ആയിട്ടുള്ള സ്ത്രീയും മറ്റുള്ളവരും ഉള്ള ബസാണ്, നിങ്ങൾ കുറച്ച് മെല്ലെ ഓടിക്കണമെന്ന്. അപ്പോൾ അയാൾ പറഞ്ഞു 'നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിത്' എന്ന് പറഞ്ഞ് അവരെ തിരിച്ചുവിട്ടു. അതിനുശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. അറിഞ്ഞിട്ടില്ല എന്താണ് ഉണ്ടായതെന്ന്. ബസിലുള്ള എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കം തെറിച്ചു വീണു. തന്റെ തലയിടിച്ച് രക്തം കട്ടപിടിച്ചു. താൻ താഴത്തെ ബെർത്തിലാണ് കടിന്നിരുന്നത്. മുകളിലത്തെ ബെർത്തടക്കം അതിലുള്ള ആളും തന്റെ മേലേക്ക് വീഴുകയായിരുന്നു. മരിച്ച പെൺകുട്ടിയുടെ മേലേക്കും ഇതെല്ലാം വന്ന് പതിച്ച് ഉള്ളിൽ മുറിവുണ്ടായാണ് മരണം സംഭവിച്ചത്. തന്നെ ആരൊക്കെയോ ചേർന്ന് പൊക്കിയെടുത്ത് കൊണ്ടു പോയപ്പോൾ കാണുന്നത് ബസിലെ ക്ലീനർ ഒരു കാലില്ലാതെ കിടക്കുന്നതാണ്. പലരുടെയും കയ്യ്, വിരലുകൾ ഒക്കെ നഷ്ടപ്പെട്ടു. ഗർഭിണിയായ സത്രീക്ക് അരുതാത്തത് സംഭവിച്ചു. ഇതിനെല്ലാം കാരണം ഡ്രൈവറുടെ തോന്നിവാസം മാത്രമാണെന്നാണ് അമൃത ആരോപിക്കുന്നത്. 

അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പേ വീണ്ടും ബസ് അപകടത്തിൽപ്പെട്ട് കഴിഞ്ഞദിവസം പുലർച്ചെയാണ് ഒരു മലയാളി യുവതി മരിച്ചത്. ബംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസായിരുന്നു അപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ സ്വദേശി ഷെറിൻ (20) ആയിരുന്നു അപകടത്തിൽ മരണപ്പെട്ടത്. 20 യാത്രക്കാർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

മൈസൂരു ഹുൻസൂരിൽ പുലർച്ചെ നാലിനാണ് സംഭവം നടന്നത്. ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗത കാരണമാണ് അപകടം നടന്നതെന്ന് അപ്പോഴേക്കും വിവരം പുറത്തുവന്നിരുന്നു. യാത്രക്കാർ വേഗത കുറയ്ക്കാൻ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ചിലർ ചൂണ്ടിക്കാട്ടിയത്.