ഏക മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി; അന്വേഷണം

കല്ലറ: ഏക മകളെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടിൽ രാഹുലിന്റെ ഭാര്യ ജി. മീര  (24), മകൾ മൂന്നു വയസ്സുകാരി ഋഷിക എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ ഓഡിറ്റ് യൂണിറ്റിന്റെ കീഴിൽ വില്ലേജ് റിസോഴ്സ് പഴ്സനായി താൽക്കാലിക ജോലി നോക്കുകയായിരുന്നു മീര. നിർമാണം നടക്കുന്ന,  ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട വീട്ടിലാണ് സംഭവം.

സാരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മീര. സാരിയുടെ മറ്റേ തുമ്പിൽ കുഞ്ഞിനെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു. നിർമാണം നടക്കുന്നതിനു സമീപത്തെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഇന്നലെ ഉച്ച ഭക്ഷണത്തിന് മകളെയും കുഞ്ഞിനെയും കാണാത്തതു കൊണ്ട് മീരയുടെ മാതാവ് ഗിരിജ അന്വേഷിക്കുമ്പോഴാണ്  സംഭവം പുറത്തറിയുന്നത്. കെട്ടിട നിർമാണ തൊഴിലാളിയായ ഭർത്താവ് ജോലിക്കു പോയിരുന്നു.

ഉച്ചയ്ക്ക് വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നുവെന്നും യുവതി എഴുതിയതെന്നു കരുതുന്ന  കുറിപ്പു ലഭിച്ചിട്ടുണ്ടെന്നും പാങ്ങോട് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് പാങ്ങോട് സിഐ എൻ. സുനീഷ് പറഞ്ഞു.

മനോരമ ഓണ്‍ലൈന്‍