zebra

മലപ്പുറം തിരൂര്‍ക്കാട് ദേശീയപാതയില്‍ സീബ്രലൈന്‍ മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ച് സാരമായി പരുക്കേറ്റ യുവതിക്കു നേരെ ഭീഷണിയുമായി കാറുടമയും ബന്ധുക്കളും. രാമപുരം സ്വദേശി ചക്കംതൊടി സൗദയ്ക്കാണ് ദാരുണാനുഭവം. 

തിരൂര്‍ക്കാട് ദേശീയപാതയില്‍ നിന്നുളള സി.സി.ടി.വി ദൃശ്യങ്ങളാണിത്. റോഡ് നിയമങ്ങള്‍ പാലിച്ച് സീബ്ര ലൈന്‍ മുറിച്ച കടക്കുന്ന സൗദയെ ‌അശ്രദ്ധമായെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തി. സംഭവം നടന്ന ജനുവരി 30 ന് സൗദയുടെ കുടുംബത്തോട് കേസിന് പോവരുതെന്നും ചികില്‍സാചിലവ് നല്‍കാമെന്നും അറിയിച്ചു. ഇടതുകാലിനും വലതുകൈക്കും സാരമായി പരുക്കുണ്ടെന്ന് ബോധ്യമായതോടെ രണ്ടു ദിവസത്തിന് ശേഷം കാറുടമയുടെ സ്വഭാവം മാറി. കേസന്വേഷിക്കുന്ന പൊലീസ് ഇന്‍സ്പെക്ടറും ചികില്‍സിക്കുന്നു ഡോക്ടറും അഭിഭാഷകനുമെല്ലാം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സീബ്രലൈനില്‍ വച്ച് വാഹനമിടിച്ചത് വീഴ്ചയാണന്നു പോലും അംഗീകരിക്കാന്‍ വാഹന ഉടമ തയാറുമല്ല. 

ഫെബ്രുവരി ഒന്നിന് മങ്കട പൊലീസ് സ്റ്റേഷനില്‍  എത്തി സൗദയുടെ മകന്‍ പരാതി നല്‍കിയെങ്കിലും കേസന്വേഷണം ആരംഭിച്ചിട്ടില്ല. രണ്ടു മക്കളും പ്രായമായ ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം സ്വകാര്യസ്ഥാപനത്തില്‍  നിന്ന് ലഭിക്കുന്ന സൗദയുടെ തുശ്ചമായ വരുമാനമാണ്.