ഹോം സ്റ്റേ അനാശാസ്യം; വിദ്യാര്‍ഥികള്‍ പതിവുകാര്‍; അമ്മയും മകളുമടക്കം 8 പേര്‍ അറസ്റ്റില്‍

തിരുവനനന്തപുരം വര്‍ക്കലയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ സംഘം പിടിയില്‍. അമ്മയും മകളും ഉള്‍പ്പെടെ എട്ടംഗ സംഘമാണ് പിടിയിലായത്. 

കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു ഇവര്‍ ഹോം സ്റ്റേ നടത്തിയിരുന്നത്.  ഹോംസ്‌റ്റേയുടെ മറവില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥാപനത്തെ നിരീക്ഷിച്ചു തുടങ്ങി. കോളജ് വിദ്യാര്‍ഥികളടക്കം സ്ഥലത്തെത്തുന്നത് പതിവാണെന്ന പരാതിയുയര്‍ന്നതോടെ പൊലീസ് ഇവരുടെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു. വര്‍ക്കല സ്വദേശിയായ ബിന്ദുവും, പരവൂര്‍ സ്വദേശി ഗിരീഷും ഉള്‍പ്പെടെ എട്ടുപേരായിരുന്നു ഹോം സ്റ്റേയുടെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. 

ബിന്ദുവാണ് ആവശ്യക്കാര്‍ക്കായി യുവതികളെ എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.  ഇവരുടെ കാറും,  മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.