മാവോയിസ്റ്റ് സാന്നിധ്യം; സംയുക്ത അദാലത്ത് നടത്തി കലക്ടറും എസ്.പിയും

കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപ്പുഴ മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാക്കാൻ സംയുക്ത അദാലത്ത് നടത്തി കലക്ടറും, എസ്.പിയും, ഡി.എഫ്.ഓയും. വനംവകുപ്പും കർഷകരും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കാൻ നാളെ മുതല്‍ സംയുക്ത രേഖാ പരിശോധനയും ആരംഭിക്കും. 

തുടർച്ചയായി മാവോയിസ്റ്റുകളെത്തിയിട്ടും പൊലീസ് പരിശോധന നടക്കുന്നില്ലെന്ന പരാതികൾക്കിടയിലാണ് ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തിയത്. കലക്ടർ, റൂറല്‍ പൊലീസ് മേധാവി, ഡി.എഫ്.ഒ എന്നിവർ ജനങ്ങളോട് നേരിട്ട് സംസാരിച്ചു. മാവോയിസ്റ്റുകളെക്കുറിച്ച് വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പ് നൽകി. 

കൃഷിഭൂമി കയ്യേറി വനപാലകർ ജണ്ട കെട്ടുന്നുവെന്നായിരുന്നു കർഷകരുടെ പരാതി. ഡി.എഫ്.ഓയെ പരാതിക്കാരുടെ അടുത്തേക്ക് വിളിച്ച് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. രേഖകളുമായി എത്തിയവരുടെ പരാതി അപ്പോൾ തന്നെ പരിശോധിച്ചു. കൃഷിഭൂമിയിൽ അജണ്ട കെട്ടില്ലെന്ന് കലക്ടർ പറഞ്ഞു. പരാതിയുള്ള സ്ഥലങ്ങളിൽ റവന്യൂ - വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി പരിഹരിക്കും. വനത്തിലെ പുഴയിൽനിന്ന് വെള്ളം എടുക്കുന്നതിന് തടസം ഇല്ലെന്ന് ഡി.എഫ്.ഒ.വ്യക്തമാക്കിയതോടെ ജനങ്ങൾക്ക് ആശ്വാസമായി. പുഴയിൽനിന്ന് വെള്ളമെടുക്കരുതെന്ന് ചില വനപാലകർ നിർദ്ദേശം നൽകിയത് ഇതിന് മുൻപ് പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.