‘സ്ട്രീറ്റ് ലൈറ്റുപോലും ഓഫാക്കി; തീവ്രവാദികളുടെ ഭാവം’; നരിക്കുനിക്കാരെ വിമർശിച്ച് അബ്ദുല്ലക്കുട്ടി; കുറിപ്പ്

‘ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരിക്കുനിയിലായിരുന്നു.ആ കൊച്ചു പട്ടണത്തിൽ സമരക്കാർ ഹർത്താലാക്കി. സ്ട്രീറ്റ് ലൈറ്റുകൾ പോലും ഓഫാക്കി.ഇത് കേരളത്തിലെ സമരങ്ങൾക്ക് കാശ്മീർ തീവ്രവാദികളുടെ ഒരു ഭാവം. ഇന്ന് ഇവർ പൊതുയോഗം ബഹിഷ്കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചേക്കാം. കോൺഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക..’ ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ വരികളാണിത്. സമൂഹമാധ്യമങ്ങളിൽ ട്രോളായും കുറിപ്പായും നിറയുന്ന സംഭവത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം. 

ബിജെപിയുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സാണ് വ്യാപാരികളടക്കം കടകളച്ചും മറ്റും ബഹിഷ്‌കരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

കുറിപ്പ് വായിക്കാം: 

പൗരത്വ ഭേദഗതി നിയമ വിവാദത്തിനിടയിൽ പറയാൻ വിട്ടു പോയ ഒരു നാടുകടത്തലിന്റെ കഥ...

ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയിൽ പാകിസ്ഥാനിലേക്ക് നാട് കടത്താൻ BJP ക്കാർ ഗൂഢാലോചനയിലാണ് എന്ന് നുണപ്രചരണമാണെല്ലൊ പള്ളിയിലും, പള്ളി കൂടത്തിലും, പൊതു യിടങ്ങളിലും...എങ്ങും നടക്കുന്നത്.. സ്വാതന്ത്യാനന്തര ഇന്ത്യയിൽ നൂറുക്കണക്കിന് മുസ്ലിംങ്ങളെ പിടിച്ചുകൊണ്ടു പോയി പാക് അതിർത്തിയിൽ കൊണ്ടു തള്ളിയ കോൺഗ്രസ്സ് ഗവൺമെന്റ് ചെയ്ത് കൂട്ടിയ ക്രൂരതയുടെ കഥ. തെരുവിലിറങ്ങി സമരചെയ്യുന്നവരെ ഓർമിപ്പിക്കാണ്.ഈ കുറിപ്പ്

ഈ രാജ്യത്ത് ജനിച്ചവർ. 1947 ഇന്ത്യാ- പാക്ക് വിഭജനത്തിന് മുമ്പ് കാറാച്ചിൽ കച്ചവടത്തിന് പോയ കുറെ മലബാറി മുസ്ലിംങ്ങൾ അവിടെ കൂടുങ്ങി പോയി.

ഇങ്ങോട്ട് വരാൻ കഴിയാതെ അവർ വലഞ്ഞു. ഭാര്യയേയും മക്കളെയും കൂടപിറപ്പുകളെയും കാണാൻ പിറന്ന നാട്ടിലേക്ക് വരാൻ ട്രാവലേജന്റ് വഴി കൃത്രിമ പാസ്പോട്ട്, വിസ ഉണ്ടാക്കിയാണ് ജന്മനാട്ടിലെത്തിയത്.

നാട്ടിലെത്തി മാസങ്ങൾ പിന്നിടുമ്പോൾ വീടുകളിൽ പോലീസ് വന്നു തുടങ്ങി. നിങ്ങൾ പാക് പൗരന്മാരാണ്. വിസ കാലാവധി കഴിഞ്ഞു.തിരിച്ചു പോകണം.

അധികൃതരുടെ കല്പന. സങ്കേതികമായി മാത്രം പാക് പൗരന്മാരയ അവരെ മാനുഷിക പരിഗണന നൽകി രക്ഷിക്കാൻ പാർലിമെന്റിനകത്തും പുറത്തും ഒറ്റയാൾ പോരാട്ടം നടത്തിയ ഒരാളാണ് ഞാൻ. അന്നത്തെ കോൺഗ്രസ്സ് ഭരണാധികാരികൾ കേട്ടഭാവം നടച്ചില്ല.

കോൺഗ്രസ്സിന്റെ മുസ്ലിം സ്നേഹം ആത്മാർത്ഥതയുള്ളതാണോ?

ഇവരുടെ സങ്കടം പാർലിമെന്റിൽ ഉന്നയിച്ച് അവർക്ക് മാപ്പ് നൽകി ഇന്ത്യയിൽ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞത് ആരും കേട്ടില്ല. മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ ഉണ്ടായിട്ടും കോൺസർക്കാർ കുലുങ്ങിയില്ല. അന്ന് കേരളം ഭരിച്ച CPM പോലീസ് ഈ പാവങ്ങളെ പിടിച്ച് കേന്ദ്രസേനയുടെ സഹായത്തോടെ അതിർത്തിയിൽ കൊണ്ട് തള്ളും. വിഭജനത്തിന്റെ വേദനാജനകമായ മുറിവുകൾ എന്ന നിലയിൽ ഈ കഥകൾ. പ്രമേയമാക്കി പി.ടി കുഞ്ഞുഹമ്മദ് സിനിമ പിടിച്ചു .സിനിമയുടെ പേര് പരദേശി എന്നാണ്. നിറഞ്ഞ കണ്ണുകളോടെയാണ് ആളുകൾ ആ സിനിമ കണ്ടത്...

ആ കോൺഗ്രസ്സാണ് വിദേശത്ത് നിന്ന് നുഴഞ്ഞ് കയറിയ ബംഗ്ലാദേശ് മുസ്ലിംകൾക്ക് പൗരത്വം നൽകാൻ അലമുറയിട്ട് കരയുന്നത് ? എന്തൊക്കെ വൈരുദ്ധ്യങ്ങളാണ് കാണുന്നത് ?!

കോൺസ്റ്റ് മാത്രമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അനുഭവമുള്ള ഒരാളെന്ന നിലയിൽ പറയട്ടെ. മുസ്ലിം വിരോധത്തിന്റെ വിഷം ചീറ്റുന്നവർ നിരവധി പേർ കമ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ട്. ഉദ: അച്യുതാന്ദൻ

മലപ്പുറത്തെ ഉമ്മ കുട്ടികൾ SSLC ക്ക് ഒന്നാം റാങ്ക് നേടിയപ്പോൾ അത് കോപ്പിയടിച്ചിട്ടാണ് എന്ന് പറഞ്ഞയാളാണ് അച്ചു മാമൻ എന്ന് നാം മറക്കരുത്. തലശ്ശേരിയിലെ ഫസലിനെയും അരിയിൽ ശുക്കൂറിനേയും അരിഞ്ഞ് വീഴ്ത്തിയത് പിണറായിയുടെ അരുമശിഷ്യൻമാരാണ്.

#വാൽകഷ്ണം

ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരി കുനിയിലായിരുന്നു.ആ കൊച്ചു പട്ടണത്തിൽ സമരക്കാർ ഹർത്താലാക്കി സ്ട്രീറ്റ് ലൈറ്റ് കൾ പോലും ഓഫാക്കി

ഇത് കേരളത്തിലെ സമരങ്ങൾക്ക് കാശ്മീർ തീവ്രവാദികളുടെ ഒരു ഭാവം. ഇന്ന് ഇവർ പൊതുയോഗം ബഹിഷ്കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചേക്കാം. കോൺഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക.