കുഴിത്തുറ(നാഗർകോവിൽ): സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി താമ്രപർണി നദിയിൽ വീണ കോളജ് വിദ്യാർഥിയും രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരനും മുങ്ങി മരിച്ചു. പടന്താലുമൂട്ടിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ ബിഎസ്‌സി ഡയാലിസിസ് ഒന്നാംവർഷ വിദ്യാർഥികളായ കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തൻവീട്ടിൽ അശോകൻെറ മകൻ അശ്വിൻ അശോക്(19), ആറ്റിങ്ങൽ എൽഎംഎസ് ചർച്ചിനു സമീപം കൊച്ചുവീട്ടുവിള വീട്ടിൽ അജിയുടെ മകൻ അഭയ്(19) എന്നിവരാണ് മരിച്ചത്.
ഇന്നലെ കോളജിന് അവധിയായതിനാൽ സുഹൃത്തുക്കളായ നാലംഗസംഘം പതിനൊന്നുമണിയോടെ താമ്രപർണി നദിയുടെ മടിച്ചൽ ഭാഗത്ത് കുളിക്കാൻ എത്തിയതായിരുന്നു. സമീപത്തെ പാറയിൽനിന്ന് അശ്വിൻ മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കവേ അഭയും വെള്ളത്തിൽ പതിക്കുകയായിരുന്നു. നീന്തലറിയാത്ത ഇരുവരെയും നാട്ടുകാർ കരയിലെത്തിച്ച് കളിയിക്കവിളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കളിയിക്കവിള പൊലീസ് കേസെടുത്തു