സ്വകാര്യബസ് ദേഹത്ത് കയറിയിറങ്ങി; വിമുക്ത ഭടന്‍ മരിച്ചു; പ്രതിഷേധം

കൊച്ചി സൗത്ത് റയില്‍വേ സ്റ്റേഷന് സമീപം സ്വകാര്യബസ് കയറിയിറങ്ങി വിമുക്ത ഭടന്‍ മരിച്ചു. പത്തനംതിട്ട കടമാന്‍കുളം സ്വദേശി കെ.ജെ.മത്തായി ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്വകാര്യബസുകളുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. 

രാവിലെ ഒന്‍പതുമണിയോടെയാണ് അപകടമുണ്ടായത്. സൈനിക കാന്‍റീനില്‍ പോകുന്നതിനായി എത്തിയ മത്തായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അശ്രദ്ധമായി കയറിവന്ന സ്വകാര്യബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മത്തായി ബസിനടിയില്‍പ്പെട്ടതോടെ ബസ് ജീവനക്കാര്‍ ഇറങ്ങിയോടി. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തള്ളി നീക്കിയശേഷം പരുക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരൂര്‍– എറണാകുളം സര്‍വീസ് നടത്തുന്ന ഫിര്‍ദോസ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. പ്രദേശത്ത് സ്വകാര്യബസുകളുണ്ടാക്കുന്ന അപകടങ്ങള്‍ കൂടുകയാണെന്ന് പൊലീസും പറയുന്നു.

വളഞ്ഞമ്പലത്തിന് സമീപത്തെ വളവില്‍നിന്ന് ആളുകളെ കയറ്റുന്നതിനായി സ്വകാര്യബസുകള്‍ നടത്തുന്ന മല്‍സരപ്പാച്ചില്‍മൂലം അപകടങ്ങള്‍ പതിവാണ്. സ്കൂളിന് മുന്നിലെ മല്‍സരയോട്ടത്തിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടുമില്ല.