വാളയാർ പെൺകുട്ടികൾക്ക് നീതിവേണം; കൊച്ചിയിൽ രാപ്പകൽ സമരം

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ രാപ്പകല്‍ സമരം. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് കച്ചേരിപ്പടി ഗാന്ധിപ്രതിമയ്ക്ക്  സമീപം സമരം നടത്തുന്നത്. വാളയാര്‍ കേസില്‍ ഇടത് വനിതാസംഘടനകള്‍ മൗനം വെടിയണമെന്നും, കേസിന്റെ പുനരന്വേഷണത്തിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും സമരം ഉദ്ഘാടനം ചെയ്ത എഴുത്തുകാരി സാറാ ജോസഫ് ആവശ്യപ്പെട്ടു. 

വാളയാര്‍ കേസിന്റെ പുനരന്വേഷണം സിബിഐയെ ഏല്‍പ്പിക്കുക, േകസ് അന്വേഷിച്ച ഡിവൈഎസ്പി സോജന്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ക്രിമിനല്‍കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 24 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനം കൂട്ടു നിന്നുവെന്ന് സാറാ ജോസഫ് ആരോപിച്ചു. 

കുറുവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ അടക്കമുള്ള കന്യാസ്ത്രീകളും പെമ്പിള ഒരുമൈ സമര നേതാവ് ഗോമതി അടക്കമുള്ളവരും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.  ദളിത്, വനിതാ സംഘടനകളും, മനുഷ്യാവകാശ സംഘനടകളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം എന്ന പേരില്‍ വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി നേടി പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്.