കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ദളിത് ഗവേഷക വിദ്യാർഥികളോട് വിവേചനം കാണിച്ചു എന്ന പരാതിയിൽ രണ്ട് അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ സിൻഡിക്കേറ്റ് തീരുമാനം. മലയാളം വിഭാഗം മേധാവി എൽ.തോമസ് കുട്ടി, ബോട്ടണി വിഭാഗം അധ്യാപിക എം.ഷാമിന എന്നിവർക്കെതിരെയാണ് നടപടി
കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഡോ. എൽ.തോമസ് കുട്ടിയെ നീക്കാനും ബോട്ടണി പഠന വകുപ്പിലെ അധ്യാപിക ഡോ. എം.ഷാമിനയുടെ പിഎച്ച്ഡി ഗൈഡ്ഷിപ് സസ്പെൻഡ് ചെയ്യാനുമാണ് സിന്റിക്കറ്റ് തീരുമാനം. സീനിയർ പ്രഫസറായ തോമസ് കൂട്ടിക്കും അസി. പ്രഫസറായ ഷാമിനയ്ക്കും അധ്യാപന ജോലിയിൽ തുടരാം. നേരത്തെ വിദ്യാർഥികൾ നടത്തിയ സമരത്തെ തുടർന്ന് സർവകലാശാലയുടെ നിര്‍ദേശപ്രകാരം ഇരുവരും അവധിയിൽ പ്രവേശിച്ചിരുന്നു. പിഎച്ച്ഡി പ്രബന്ധം ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറുന്നത് വകുപ്പ് മേധാവിയായ ഡോക്ടർ തോമസ് കുട്ടി വൈകിപ്പിച്ചു എന്ന് കാണിച്ച് മലയാള വിഭാഗം ഗവേഷക വിദ്യാർഥിയായ പി സിന്ധുവാണ് ആദ്യം പരാതിയുമായെത്തിയത്. പിന്നീട് ബോട്ടണി വിഭാഗം ഗവേഷക വിദ്യാർഥി അരുൺ ടി റാം ഗൈഡായ ഡോ. ഷാമിന നിരന്തരം ജാതീയ അധിക്ഷേപം കാണിക്കുന്നു എന്ന പരാതിയുമായി രംഗത്തെത്തി. ഡോ. ഷാമിനയുടെ കീഴിൽ ഗവേഷണം നടത്തുന്ന മറ്റ് മൂന്ന് വിദ്യാർഥികളും ഗൈഡ് ജോലിയിൽ വീഴ്ച വരുത്തുന്നതായും പരാതിയുന്നയിച്ചിരുന്നു.
ഈ പരാതിയിൽ ഭാഷാ ഫാക്കൽറ്റി ഡീൻ ഡോ.കെ.കെ.ഗീതാകുമാരിയെ ആഭ്യന്തര അന്വേഷണത്തിന് നിയോഗിക്കാനും സിൻറിക്കറ്റ് യോഗം തീരുമാനിച്ചു. രണ്ടു മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കണം. അധ്യാപകർക്കെതിരായ നടപടി ഒരാഴ്ചയ്ക്കുള്ളിൽ നടപ്പിലാക്കാനാണ് നിർദ്ദേശം