വൈറ്റില മേൽപ്പാലവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ പൊതുമരാമത്ത് വകുപ്പ്. മേൽപ്പാലം അതിന് മുകളിലൂടെ പോകുന്ന മെട്രോ ഗാർഡിൽ തട്ടിയെന്നും അതുവഴി വാഹനങ്ങൾക്ക് പോകാൻ കഴിയില്ലെന്നും പണി നിർത്തിയെന്നുമാണ് പ്രചാരണം. ഇതിനെതിരെ നിയമനടപടി എടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
വ്യത്യസ്ത ആംഗിളുകളിൽ നിന്നെടുത്ത ചിത്രങ്ങളുപയോഗിച്ചാണ് ചിലർ പ്രചാരണം നടത്തുന്നത്. ഉയരമുള്ള കണ്ടെയ്നര്‍ ലോറികള്‍ക്ക് വരെ കടന്നുപോകുവാന്‍ സാധിക്കുന്ന രീതിയിലുള്ള ക്ലീയറന്‍സ് പാലത്തിനും മെട്രോ ഗാര്‍ഡറിനും ഇടയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. ദേശീയ പാത അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റര്‍ ക്ലിയറന്‍സാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാലം പണി പൂര്‍ത്തിയായി വരുന്നത്.
പാലത്തിന്‍റെ പണി നിര്‍ത്തിവച്ചിരിക്കുകയാണ് എന്ന പ്രചരണവും വകുപ്പ് തള്ളുന്നു. വെറ്റിലയിലെ മെട്രോയ്ക്ക് താഴെയുള്ള സെന്‍ട്രല്‍ സ്പാനിന്‍റെ ടാര്‍ഡറുകളുടെ പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാലത്തിന്‍റെ മധ്യത്തിലെ 20ടാര്‍ഡറുകളില്‍ മൂന്നെണ്ണം ഇതുവരെ സ്ഥാപിച്ചു. ബാക്കിയുള്ളവയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി വരുന്നു. വ്യാജ പോസ്റ്റിനെതിരെ നിയമനടപടി ഗൗരവമായി ആലോചിക്കുന്നതായും വകുപ്പ് വ്യക്തമാക്കുന്നു.