സിന്ധുവിനെ വരവേറ്റ് തലസ്ഥാനം; ഉപഹാരം സമർപ്പിച്ച് മുഖ്യമന്ത്രി

ലോക വനിതാ ബാഡ്മിന്റണ്‍ ചാംപ്യന്‍ പി.വി.സിന്ധുവിന് കേരളത്തിന്റെ ഉജ്വല സ്വീകരണം. പോരാട്ടവീര്യത്തിന്റെ മറുവാക്കായി സിന്ധുമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടോക്യോ ഒളിംപിക്സില്‍ സ്വര്‍ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന്  സിന്ധു മറുപടി നല്‍കി. കായികവകുപ്പിന്റെ കേരള ഒളിംപിക് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

ലോക ചാംപ്യന് അര്‍ഹിക്കുന്ന ആദരം നല്‍കി തലസ്ഥാനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ പുതുതലമുറയുടെ അകമ്പടിയോടെയാണ് സ്വീകരണസ്ഥലമായ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ആനയിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം സമ്മാനിച്ചു.

എല്ലാവരുടെയ പ്രതീക്ഷ കാത്തുസൂക്ഷിക്കുമെന്ന് സിന്ധു. നേരത്തെ  കേരള ഒളിംപിക് അസോസിയേഷന്‍ ആസ്ഥാനത്തെത്തിയ പി.വി. സിന്ധുവിന്  പത്തുലക്ഷം രൂപ സമ്മാനിച്ചു.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ഉപഹാര സമര്‍പണം സ്വീകരണവേദിയില്‍ നിന്ന് മാറ്റിയത്.  സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്തെത്തിയ സിന്ധു രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലും ദര്‍ശനെത്തിയിരുന്നു.