ഒറ്റ ഭാഷാ വിവാദം പാലായിലും പ്രചരണ വിഷയം; അനാവശ്യ വിവാദമെന്ന് എൻഡിഎ

ദേശീയ തലത്തിൽ പുകഞ്ഞു കത്തുന്ന ഒറ്റ ഭാഷാ വിവാദം പാലായിലും പ്രചരണ വിഷയമാകുന്നു. ഇന്ത്യയെ തകർക്കാനുള്ള നീക്കമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഏക ഭാഷാ ആഹ്വാനമെന്ന് എൽഡിഎഫ് സ്ഥാനാർഥി വിമർശിച്ചു. കേരളം വിവാദത്തിനു പിറകെയെന്നായിരുന്നു എൻഡിഎ സ്ഥാനാർഥിയുടെ മറുപടി.

തിരഞ്ഞെടുപ്പു തീയതിയടുക്കുന്നതിനൊപ്പം പ്രചാരണ വിഷയങ്ങളും മാറി മറിയുകയാണ് പാലായിൽ. ഒരു രാജ്യം ഒരു ഭാഷയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുന്ന ചങ്ങലയെ തകർക്കാനുദ്ദേശിച്ചെന്നായിരുന്നു ഇടത് സ്ഥാനാർഥി മാണി സി കാപ്പന്റെ ആരോപണം 

അനാവശ്യ വിവാദമെന്ന് എൻഡിഎ സ്ഥാനാർഥി എൻ.ഹരി പ്രതികരിച്ചു. മറ്റ് സംസ്ഥാനങ്ങൾ വികസനം പറയുമ്പോൾ കേരളം വിവാദത്തിനു പിന്നാലെയാണെന്നും പരിഹാസം. യുഡിഎഫ് സ്ഥാനാർഥിക്കേതായാലും വിഷയത്തിൽ പ്രത്യേകിച്ചൊരു നിലപാടില്ല. എല്ലാം  മുന്നണി നേതൃത്വത്തിനു വിട്ടിരിക്കുകയാണ്.