വെള്ളപ്പൊക്കം കഴിഞ്ഞു; ഇനി വരൾച്ചയോ? പെരിയാർ ക്രമാതീതമായി താഴുന്നു

വെളളപ്പൊക്കത്തിന് പിന്നാലെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു.  സമുദ്രത്തിലേക്കുളള ഒഴുക്ക് കൂടിയതാണ് ജലനിരപ്പ് കുറയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വരള്‍ച്ചയുടെ സൂചനയാണെന്ന നിഗമനങ്ങളും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. 

ഇക്കഴിഞ്ഞ വെളളപ്പൊക്ക കാലത്ത് നിറഞ്ഞൊഴുകിയിരുന്നു പെരിയാർ.  സമുദ്രനിരപ്പില്‍ നിന്ന് അഞ്ചേകാല്‍ മീറ്റര്‍ വരെ ഉയരത്തില്‍ നിറഞ്ഞൊഴുകിയ നദി. 

പക്ഷേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍  പെരിയാറിലെ ജലനിരപ്പ് കുറയുകയാണ്. ഒറ്റയടിക്ക് കുറഞ്ഞ ജലനിരപ്പ് ഒരു ഘട്ടത്തില്‍ പൂജ്യം ലെവല്‍ വരെയെത്തി. അതിലും താഴ്ന്നാല്‍ ആലുവയില്‍ നിന്നുളള ജലഅതോറിറ്റിയുടെ കുടിവെളള പമ്പിംഗ് തന്നെ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന ആശങ്കവരെ ഉയര്‍ന്നു. ഒടുവില്‍ പുറപ്പളളിക്കാവ് ബണ്ടടച്ചതോടെയാണ് ജലനിരപ്പ് വീണ്ടും മുപ്പത് സെന്‍റി മീറ്ററോളം ഉയര്‍ന്നത്. വെളളപ്പൊക്കത്തിനു പിന്നാലെയുണ്ടായ ഈ അസാധാരണ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ മഹാപ്രളയത്തിനു ശേഷവും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു.