കൊല്ലത്ത് എച്ച് വൺ എൻ വൺ പടരുന്നു; രണ്ട് കുട്ടികൾ മരിച്ചു, 50 പേർ നിരീക്ഷണത്തിൽ

കൊല്ലം ജില്ലയില്‍ എച്ച് വൺ എൻ വൺ പനി പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ച്ചയ്ക്കിടെ രണ്ടു കുട്ടികള്‍ മരിച്ചു. രോഗലക്ഷണമുള്ള അന്‍പതുപേര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം നെടുമ്പന സ്വദേശിയായ ഒന്നരവയസുകാരനും കൊട്ടിയത്തുകാരിയായ നാലാം ക്ലാസുകാരിയുമാണ് മരിച്ചത്. ജില്ലയില്‍ അ‍ഞ്ചുപേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട് . അന്‍പതുപേര്‍ നിരീക്ഷണത്തിലാണ്. 

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ജനങ്ങള്‍ മുൻകരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പനി,തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, ഛര്‍ദ്ദി എന്നിവയുള്ളവര്‍ എത്രയും വേഗം ആശുപത്രിയില്‍ ചികില്‍സ തേടണം. പനിക്ക് പുറമേ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോ‌ക്സും പടരുന്നുണ്ട്. ഡിഫീതിരിയ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മൂന്നു പേരും ആശുപത്രി വിട്ടതായി അധികൃതർ വ്യക്തമാക്കി.