ട്രാക്കിലിറങ്ങിയാൽ നല്ല നടപ്പ് നടപ്പാലം വഴി; തടവും പിഴയും പിന്നാലെ; കരുതും റെയിൽവേ

ട്രാക്കിലിറങ്ങി ട്രെയിനില്‍ കയറുന്നവര്‍ക്കെതിരെ  നിയമ നടപടിയുമായി റയില്‍വേ പൊലീസ്. എറണാകുളം ജംഗ്ഷനില്‍ നിയമം ലംഘിച്ചവരെ പിടികൂടിയ പൊലീസ്  ഉപദേശിച്ച് വിട്ടയച്ചു. തെറ്റാവര്‍ത്തിക്കുന്നവര്‍ക്കെതിരെ  കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു .

പതിവ് യാത്രക്കാരില്‍ പലരുടേയും ശീലം ഇതാണ്.  തിക്കും തിരക്കും ഒഴിവാക്കി ട്രാക്കിലിറങ്ങിയവരെ  ആര്‍പിഎഫ്  കയ്യോടെ പിടികൂടി .  നല്ലനടപ്പായിരുന്നു ശിക്ഷ.  പ്ലാറ്റ് ഫോമില്‍ തിരിച്ചു കയറ്റിയവരെ നടപ്പാലം കയറ്റി മുകളിലെത്തിച്ചു . പിന്നെ ഫ്രീയായി ഈ ഉപദേശവും 

വേണാട് എക്സ്പ്രസ്, ആലപ്പുഴ – ചെന്നൈ എക്സ്പ്രസ്, ബെംഗളൂരു – എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് എന്നിവയില്‍ കയറാന്‍ ശ്രമിച്ച മുപ്പതിലധികം യാത്രക്കാരെ ആര്‍.പി.എഫ് പിടികൂടി. തെറ്റ് ആവര്‍ത്തിക്കില്ലായെന്ന് എഴുതി വാങ്ങിയശേഷമാണ് ഇവരെ വിട്ടയച്ചത്. 

റയില്‍വേ ട്രാക്കിലൂടെ ട്രെയിന്‍ കയറാനെത്തുന്നവരുടെ എണ്ണവും, അപകട മരണങ്ങളും ക്രമാതീതമായി ഉയര്‍ന്നതോടെയാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ റയില്‍വേ തീരുമാനിച്ചത്. 

ട്രാക്കിലിറങ്ങുന്നത് ആറുമാസം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അടുത്ത ഘട്ടത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍.പി.എഫ് അറിയിച്ചു.