‘സ്പീക്കറേ, ഈ മുതലക്കണ്ണീർ വേണ്ട; ക്രിമിനലുകളെ വാർത്തെടുത്തത് നിങ്ങള്‍’‍; കുറിപ്പ്

‘അഖിൽ, എന്റെ ഹൃദയം നുറുങ്ങുന്നു.. കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം..’ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നടത്തിയ കാട്ടാളത്തെ തള്ളി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിന്റെ തുടക്കമാണിത്. യൂണിറ്റ് പിരിച്ച് വിട്ട് എസ്എഫ്ഐയും സർക്കാരും മുഖം രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. ഫാസിസത്തെ എതിർക്കുന്നവർ എന്ന ലേബലിൽ അറിയപ്പെടുകയും. എന്നാൽ കൊടും ഫാസിസമാണ് ശക്തി കേന്ദ്രങ്ങളിൽ എസ്എഫ്ഐ പുറത്തെടുക്കുന്നതുമെന്നും യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികൾ തന്നെ തുറന്നു പറഞ്ഞിരുന്നു. ഒരു പ്രസ്ഥാനത്തിന്റെയും പിന്തുണയില്ലാതെ വിദ്യാർഥികൾ തെരുവിലിറങ്ങിയതോടെയാണ്, മുൻപ് തന്നെ അറിയാവുന്ന എസ്എഫ്ഐ ക്രൂരതകളെ കുറിച്ച് നേതാക്കൾക്ക് ഇപ്പോൾ തുറന്നു പറയേണ്ടി വന്നത്. എന്നാൽ അങ്ങനെ കൈ കഴുകാൻ കഴിയില്ലെന്ന് വാദിക്കുകയാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. 

സ്പീക്കർ പി. ‌ശ്രീരാമകൃഷ്ണന്റെ  ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ടെന്ന് പറഞ്ഞാണ് ജ്യോതികുമാറിന്റെ കുറിപ്പ്. ‘കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കർക്ക് അറിയാമല്ലോ? അന്നും പിറ്റേന്നുമായി താങ്കളുടെ പാർട്ടിക്കാർ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങൾ മറന്നാലും കേരളം മറക്കില്ല. അതേ, നിങ്ങളുടെ അതേ "ചിന്തയും വിയർപ്പും" ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്. ആ ചിന്തയാണ് സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽപ്പോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്. ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ. അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്. ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ.’ അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അരുത് സ്പീക്കർ.. കരയിക്കരുത്

യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി. ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ എന്ന് കുട്ടിസഖാക്കളോട് സ്പീക്കർ ചോദിക്കുന്നു. ഇതിന്റെയുത്തരം താങ്കൾക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണൻ. ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാർച്ച് 13 എന്ന ദിനം ഓർത്തെടുത്താൽ മതി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളിൽ താങ്കളും സഹസഖാക്കളും ചേർന്ന് നടത്തിയ അക്രമങ്ങൾ മറന്നോ ?

കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കർക്ക് അറിയാമല്ലോ? അന്നും പിറ്റേന്നുമായി താങ്കളുടെ പാർട്ടിക്കാർ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങൾ മറന്നാലും കേരളം മറക്കില്ല. അതേ, നിങ്ങളുടെ അതേ "ചിന്തയും വിയർപ്പും" ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്. ആ ചിന്തയാണ് സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽപ്പോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്. ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ. അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്. ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ.. ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട.