പറവൂര്‍ ശാന്തിവനത്തിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് സിപിഐ. കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍റെ മക്കളുടെ ഭൂമി സംരക്ഷിക്കുന്നതിനാണ് പദ്ധതിയുടെ രൂപരേഖ മാറ്റിയത്. ഇതില്‍ ബാഹ്യഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും സിപിഐ ആരോപിക്കുന്നു.
ശാന്തിവനത്തിലൂടെ വൈദ്യുതി ലൈൻ വലിക്കുന്നതിനെതിരെ പ്രതിഷേധം നടക്കുമ്പോഴാണ് പുതിയ ആരോപണവുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത്. ശാന്തിവനത്തിലെ ജൈവ വൈവിധ്യം നശിപ്പിക്കുന്ന രീതിയില്‍ രൂപരേഖ മാറ്റിയിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍റെ മക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിക്കുന്നതിനാണ് പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയത്. 2013ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അലൈന്‍മെന്റുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്. കെഎസ്ഇബി അലൈന്‍മെന്റ് മാറ്റിയത് ബോധപൂര്‍വമാണെന്നും ആക്ഷേപമുണ്ട്.
ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പരാതി നല്‍കാനാണ് സിപിഐയുടെയും എഐവൈഎഫിന്റെയും തീരുമാനം. നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐ പ്രാദേശിക നേതാക്കള്‍ അറിയിച്ചു.