യു‍ഡിഎഫും ബിജെപിയും രഹസ്യധാരണ; ആരോപണവുമായി എൽഡിഎഫ്

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തന്നെ ശ്രമിക്കുന്നതായി എല്‍.ഡി.എഫ്.  പ്രചരണത്തില്‍ ബി.ജെ.പി നേതൃത്വം യാതൊരു താല്‍പര്യവും കാണിക്കാത്തത് ഇതിന് തെളിവാണ്. എം.കെ.രാഘവനെതിരായ കോഴ ആരോപണത്തില്‍ ബി.ജെ.പി ഒന്നും മിണ്ടാത്തത് രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നും ആക്ഷേപമുണ്ട്. 

ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പറയുന്നതല്ലാതെ പ്രചരണത്തില്‍ കാണുന്നില്ല. ബോധപൂര്‍വം പ്രവര്‍ത്തകരെ പിന്‍വലിച്ചതാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇത് വോട്ടര്‍മാര്‍ തിരിച്ചറിയും. 

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിനിറങ്ങാന്‍ മടിക്കുന്നതായ കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഇത് ബി.ജെ.പിയെ സഹായിക്കാനാണ്. കോഴിക്കോട് മണ്ഡലത്തിലും സമാന അവസ്ഥയുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. എന്നാല്‍ വികസനമുരടിപ്പ് മാത്രം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഏത് അണിയറ നീക്കത്തെയും മറികടക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.