രാഹുലിനോട് കടുത്ത ആരാധന; വിവാഹ വേദിയിലും വേറിട്ട വോട്ടുപിടുത്തം

വിവാഹവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയായി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മാഠാരി രാജീവിന്റെ വിവാഹമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയായത്. മുൻകൂട്ടി നിശ്ചയിച്ച വിവാഹത്തിനിടയിലാണ് തിരഞ്ഞെടുപ്പ് കടന്നുവന്നത്. രാഹുൽ ഗാന്ധി സ്ഥാനാർഥിയായപ്പോൾ തന്റെ വിവാഹവും പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് രാഹുലിന്റെ ആരാധകനായ രാജീവ് തീരുമാനിക്കുകയായിരുന്നു.

പോത്തുകല്ല് പാതാറിലെ  വധു തനിലയുടെ വീട്ടിലേക്ക് രാജീവും കുട്ടുകാരും പോയ വാഹനങ്ങളിലെല്ലാം രാഹുൽ ഗാന്ധിയുടെ പോസ്റ്റർ പതിച്ചിരുന്നു. താലികെട്ട് കഴിഞ്ഞയുടൻ രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർ‍ഥിച്ചുള്ള കത്ത് വിതരണം ചെയ്തു.  വിവാഹ വേദിയിലും രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. വധുവരൻമാരെ ആശീർവദിക്കുന്നതിന് എഐസിസി സെക്രട്ടറി സലിം അഹമ്മദും ആര്യാടൻ മുഹമ്മദും ഉൾപ്പെടെയുളള നേതാക്കളുമെത്തിയുന്നു.