കൊടുംചൂട്; ഉണക്കാനിട്ട തേങ്ങ കത്തിക്കരിഞ്ഞു; അമ്പരപ്പ്

കന‌ത്ത ചൂടില്‍ നീറുകയാണ് കേരളം. വെന്തുരുകുന്ന കാലാവസ്ഥയില്‍ മനുഷ്യരെപ്പോലെ തന്നെ സസ്യങ്ങൾക്കും മൃഗങ്ങൾക്കും രക്ഷയില്ല. തൃശൂർ വടക്കാഞ്ചേരിയിൽ വീട്ടു ടെറസിനു മുകളിൽ ഉണക്കാൻ വെച്ചിരുന്ന നാളികേരം കനത്ത ചൂടില്‍ കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞദിവസം രാവിലെ ഉണക്കാൻ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞ അവസ്ഥയില്‍ കാണപ്പെട്ടത്. 

കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് തൃശൂർ ജില്ലയിലെ താപനില. വെള്ളാനിക്കരയിൽ ഇന്നലെ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 1996 മാർച്ച് 24ന് ആണ് ഇതിനു മുൻപ് തൃശൂർ 40 ‌40 ഡിഗ്രി ചൂടിലെത്തിയത്. ഞായറാഴ്ച 36.9 ഡിഗ്രിയായിരുന്ന ചൂടാണ് വേഗം വർധിച്ചത്. ‌

സൂര്യാതപത്തിനെതിരെ ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. പകൽ 11 മുതൽ 3 വരെ പരമാവധി തുറസ്സായ സ്ഥലങ്ങളിൽ തുടർച്ചയായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിർദേശം.