കാറിലെത്തി വെട്ടിവീഴ്ത്തി; വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരകൊല; ചോരയുടെ രാഷ്ട്രീയം

തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കേരളം കടക്കുമ്പോൾ നാടിനെ നടുക്കി വീണ്ടും രാഷ്ട്രീയകൊലപാതകം.  കാസര്‍കോട് പെരിയയില്‍ വൈകിട്ട് ആറരയോടെയാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്. പെരിയ കല്ലിയോട് സ്വദേശി കൃപേഷും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത് ലാലുമാണ് കൊല്ലപ്പെട്ടത്.  

കാറിലെത്തിയ മൂന്നംഗം സംഘം ഇവരെ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുശേഷം ഇരുവരെയും അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി അതിക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത്‌വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം–കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഇത്. 

കാസർകോട് ഏറെ നിർണായകമായ സാഹചര്യത്തിലൂടെ ഇൗ മണിക്കൂറിൽ കടന്നുപോവുകയാണ്. കൊലപാതക വിവരം അറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് സംഘടിച്ചെത്തുകയാണ്. സംഘർഷമുണ്ടായാൽ നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കുകയാണ് പൊലീസ്. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് ജില്ലാനേതാക്കളും രംഗത്തെത്തി. സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ക്രൂരകൊലപാതകമാണിെതന്ന് അദ്ദേഹം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.