വാശി പിടിക്കരുത്, വസന്തകുമാറിന്റെ പെട്ടി തുറക്കില്ല; തേങ്ങലടക്കി ഉറ്റവർ

ഏറെ വിഷമകരമായ ദൗത്യവുമായാണു കണ്ണൂരിൽനിന്ന് സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റ് അലക്സ് ജോർജും സംഘവും വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ കണ്ടശേഷം അലക്സ് ജോർജ്, വസന്തകുമാറിന്റെ അർധസഹോദരൻ സജീവിനെ അടുത്തേക്കു വിളിച്ചു. കണ്ണീർവറ്റിയ കണ്ണുകളോടെ സജീവൻ അനുഗമിച്ചു. ചുറ്റുംകൂടിയ ആളുകളിൽനിന്ന് സജീവിനെ അൽപം ദൂരേക്കു മാറ്റിനിർത്തി കരച്ചിലടക്കി ആ ഉദ്യോഗസ്ഥൻ പതിയെപ്പറഞ്ഞു:

വസന്തകുമാറിന്റെ പെട്ടി തുറക്കില്ല. ഭൗതികദേഹം കാണാൻ ആരും വാശിപിടിക്കരുത്. ഉറ്റവരെ ഇതറിയിക്കണം. മറുപടി പറയാനാകാതെ സജീവൻ തലതാഴ്ത്തി തിരിഞ്ഞുനടന്നു,  മേലുദ്യോഗസ്ഥന്റെ സന്ദേശവുമായി വീടിനുള്ളിലേക്ക്. അവിടെ പതിഞ്ഞ തേങ്ങലുയർന്നു. തുടർന്നു വസന്തകുമാര്‍ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു സാധനങ്ങളും കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചു.