ചരിത്രമെഴുതി 'ധന്യ'മുഹൂർത്തം; അഗസ്ത്യാർകൂടത്തിന്റെ നെറുകയിൽ വനിത

ചരിത്രമെഴുതി അഗസ്ത്യാര്‍ കൂടത്തിന്റെ നെറുകയിലേക്കു ആദ്യ വനിതയെത്തി. പ്രതിരോധവകുപ്പിന്റെ തിരുവനന്തപുരത്തെ വക്താവായ ധന്യാ സനലാണ് അഗസ്ത്യാര്‍ യാത്ര പൂര്‍ത്തിയാക്കിയത്. ദുര്‍ഘടമായ കാട്ടുവഴികളിലൂടെയുള്ള യാത്ര ശ്രമകരമായിരുന്നുവെന്ന് ധന്യ പറഞ്ഞു.

വിശ്വാസത്തിന്റെ പേരിലുള്ള വിലക്കു മറിടകന്നു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആദ്യവനിത അഗസ്ത്യാര്‍കൂടത്തിന്റെ മുകളിലെത്തിയത്. ബേസ് ക്യാംപായ അതിരുമലയില്‍ നിന്നും ധന്യ ഉള്‍പ്പെട്ട ഇരുപതംഗസംഘം നിറുകയിലെത്താനെടുത്തതു നാലര മണിക്കൂര്‍. 

അവിസ്മരണീയ അനുഭവത്തിലേക്ക് കൂടുതല്‍ സ്ത്രീകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധന്യ സനല്‍ പറഞ്ഞു. നാളെ അഗസ്ത്യാര്‍കൂടത്തിലേക്കു പുറപ്പെടുന്ന സംഘത്തിലും മൂന്നു വനിതകളുണ്ട്. ആകെ നൂറു വനിതകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദിവാസി ഗോത്രസഭ ആദ്യഘട്ടത്തില്‍  പ്രതിഷേധം ഉയര്‍ത്തിയെങ്കിലും, പിന്നീട് പിന്‍വാങ്ങുകയായിരുന്നു.