ആക്റ്റിവിസ്റ്റുകൾക്ക് മല കയറാൻ തിടുക്കമെന്തിന്? തസ്​ലീമ നസ്റിൻ ചോദിക്കുന്നു

ശബരിമലയിൽ യുവതീപ്രവേശനത്തിൽ നിലാപാട് വ്യക്തമാക്കി എഴുത്തുകാരി തസ്​ലീമ  നസ്റിൻ. ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ മലചവിട്ടാന്‍ തിരക്ക് കൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് അവർ വ്യക്തമാക്കി. ലൈംഗികാതിക്രമവും , ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ നേരിടുന്ന ഗ്രാമങ്ങളിലേക്കാണ് ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടതെന്നും തസ്​ലീമ ട്വിറ്ററിൽ കുറിച്ചു. ജോലിയെടുക്കാനുള്ള സ്വാതന്ത്ര്യമോ ജോലിക്ക് തുല്ല്യ വേതനമോ, വിദ്യാഭ്യാസമോ ഒന്നും സ്ത്രീകള്‍ക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളുണ്ടെന്നും അവിടെയാണ് ആക്റ്റിവിസ്റ്റുകൾ പോരാടേണ്ടതെന്നും അവർ പറയുന്നു.  

ശബരിമല പ്രവേശനത്തിന് ഇന്നലെ തൃപ്തി ദേശായി എത്തിയതിന് പിന്നാലെയാണ് തസ്​ലീമയുടെ  പ്രതികരണം. വൻ പ്രതിഷേധമാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉയരുന്നത്. 13 മണിക്കൂറിന്റെ കാത്തിരിപ്പിന് ശേഷം കൊച്ചി പോലും കാണാതെ തൃപ്തിയ്ക്ക്് വിമാനത്താവളത്തിൽ നിന്നുതന്നെ മുംബൈയ്ക്ക് വിമാനം കയറേണ്ടി വന്നിരുന്നു. മുംബൈയിൽ ചെന്നിറങ്ങിയപ്പോഴും വൻ പ്രതിഷേധമാണ് അവരെ കാത്തിരുന്നത്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് വിമാനത്തവളത്തിന് പുറത്തുകടക്കാനായത് . പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് തൃപ്തി ദേശായി മടങ്ങിയത്.