'സനലിനെ രക്ഷിക്കണം’, പൊലീസിനോട് ഞാൻ ബഹളം വെച്ചു; വെളിപ്പെടുത്തൽ

നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിന്റെ ക്രൂരതയിൽ മരണത്തോട് മല്ലടിച്ച സനലിനോട് ഒരു ദയയും പൊലീസ് കാട്ടിയില്ലന്നതിന്റെ തെളിവാണ് മനോരമ ന്യൂസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ. ഇത് സാധൂകരിക്കുന്നതാണ് അപകടം നടന്ന ദിവസം പ്രശ്നത്തില്‍‌ ഇടപെട്ടയാളും സ്ഥലം കൗണ്‍സിലറും പറയുന്നത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയത് രാത്രി 10.23നാണ്. സനലിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഈ ആംബുലൻസിനെ പിന്തുടർന്ന് താനും പോയതായി സനലിന്റെ സുഹൃത്ത് മനോരമ ന്യൂസിനോട് വെളിപ്പെടുത്തുന്നു.

‘എന്നാൽ ആന്തരികരക്തസ്രാവം മൂലം ഗുരതര ആവസ്ഥയിലുള്ള സനലുമായി ആംബുലൻസ് േനരെ പോയത് അപകടത്തിന് കാരണക്കാരനായ ഡിവൈഎസ്പിയുടെ ഒാഫീസിലേക്ക്. ലൈറ്റ് അണച്ച് ഓഫീസിന് മുൻപിൽ ആംബുലൻസ് നിർത്തിയിട്ടു. ഈ ദ്യശ്യങ്ങൾ ഫോണിൽ പകർത്താം എന്ന് ആദ്യം കരുതിയ ഞാന്‍ സനലിന്റെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന്റെ അടുത്തെത്തി ബഹളം വച്ചു. തുടർന്നാണ് അഞ്ച് മിനിറ്റുകൾക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് ആംബുലൻസ് പുറപ്പെട്ടത്...’ അദ്ദേഹം പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം. എന്നാല്‍ ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത് എന്ന് സംഭവങ്ങളുടെ ദൃക്സാക്ഷിയായ ഇദ്ദേഹം പറുയന്നു. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ അന്വേഷിക്കണമെന്ന് നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎമ്മിന്റെ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ആവശ്യപ്പെട്ടു.