കോഴിയിറച്ചിവില പിടിച്ചുനിര്‍ത്തുന്ന പദ്ധതിക്ക് ഡിസംബറില്‍ തുടക്കം

കുതിച്ചുയരുന്ന കോഴിയിറച്ചിവില പിടിച്ചുനിര്‍ത്തുന്ന പദ്ധതിക്ക് ഡിസംബറില്‍ തുടക്കമാകും. സര്‍ക്കാര്‍ പിന്തുണയോടെ  ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയും കോഴിഫാം ഉടമകളും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വര്‍ഷംമുഴുവന്‍ കിലോയ്ക്ക് 87 രൂപ നിരക്കില്‍ കോഴിയറച്ചി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മലയാളിക്ക് പ്രിയമേറിയ ഭക്ഷ്യവസ്തുവായ കോഴിക്ക് ചില സമയങ്ങളില്‍ വില കുത്തനെ കൂടുന്നത് ആവശ്യക്കാരെ പ്രതിസന്ധിയിലാക്കാറുണ്ട്. നിലവില്‍ 210 രൂപയില്‍ അധികമാണ് കോഴിയിറച്ചിയുടെ വില. കോഴിവില കുത്തനെ താഴേക്ക് പോവുബോള്‍ കര്‍ഷകര്‍ കടക്കെണിയിലാവുന്നതും പതിവാണ്. കര്‍ഷകര്‍ക്കും ഉപഭോക്താവിനും നഷ്ടം വരാതെ ആവശ്യാനുസരണം കോഴി ലഭ്യക്കുകയാണ് ലക്ഷ്യം. വയനാട് കേന്ദ്രമായ ബ്രഹ്മഗിരി സൊസൈറ്റി കര്‍ഷകരുമായി സഹകരിച്ച് കോഴിക്കുഞ്ഞു മുതല്‍ തീറ്റ വരേയുളള സാധനങ്ങള്‍ ഒരേ വിലക്ക് ലഭ്യമാക്കും.

മാലിന്യം  സംസ്കരിക്കാനും ഏകീകൃത സംവിധാനമൊരുക്കും. കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ വ്യാപാരികളുമായി സഹകരിച്ച് ഇറച്ചിക്ക് ഗുണനിലവാരം ഉറപ്പാക്കും. 87 രൂപക്ക് തൂവല്‍ സഹിതവും 150 രൂപക്ക് ഇറച്ചിയും വില്‍പ്പനക്കെത്തിക്കും. 

ഒരു കിലോ കോഴി 87 രൂപക്കു വിറ്റാലും കര്‍ഷകര്‍ക്ക് 11 രൂപ വീതം ലാഭം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയത്. വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി ആദ്യം പ്രാവര്‍ത്തികമാക്കുക.