ആയിരങ്ങൾ സാക്ഷിയായി; ക്യാപ്ടൻ രാജുവിന് യാത്രാമൊഴി

ആയിരങ്ങളെ സാക്ഷിയാക്കി നടൻ ക്യാപ്ടൻ രാജുവിന് യാത്രാമൊഴി. ക്യാപ്ടൻ രാജുവിന്റെ മൃതദേഹം ഔദ്യോഗീക ബഹുമതികളോടെ സംസ്കരിച്ചു. ജന്മസ്ഥലമായ പത്തനംതിട്ട ഓമല്ലൂരിലെ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ആയിരുന്നു സംസ്ക്കാര ചടങ്ങുകൾ.

ഔദ്യോഗീക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. എറണാകുളത്ത് നിന്ന്  വിലാപയാത്രയായിട്ടാണ് മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുവന്നത്.  പത്തനംതിട്ട ടൗൺ ഹാളിനു മുന്നിൽ വാഹനത്തിൽ വെച്ചു തന്നെ പ്രിയ നടന് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവു ഒരുക്കി. ഓമല്ലൂർ GHSSലും കുടുംബ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. നാലു മണിയോടെ പുത്തൻപീടിക സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കാർമികത്വത്തിൽ ശുശ്രൂഷ. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സിനിമാരംഗത്തെ നിരവധിപ്പേർ പ്രിയ നടന് അന്തിമോപചാരം അർപ്പിച്ചു.