
കനത്ത മഴയിലും മണ്ണിടിച്ചിലിലും വഴിമുട്ടി ഇടുക്കിക്കാര്‍. ജില്ലയില്‍ പലയിടത്തും ഭൂമി വിണ്ടുകീറിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. ജില്ലയിലാകെ ഇനിയും കണ്ടെത്താനുള്ളത് ഉരുള്‍പൊട്ടലില്‍ കാണാതായ എട്ടുപേരെയാണ്.പ്രകൃതി ക്ഷോഭത്തില്‍ ഇടുക്കി ജില്ലയില്‍ മരിച്ചത് 51 പേര്‍. ഇതില്‍ 42 പേര്‍ മരിച്ചത് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ്. നെടുങ്കണ്ടം, കട്ടപ്പന, മാങ്കുളം, കഞ്ഞിക്കുഴി, തുടങ്ങിയ മേഖലകളില്‍ ഭൂമി വിണ്ടുകീറി. കൂറ്റന്‍ മലകള്‍ ഇടിഞ്ഞ് താഴ് വരകള്‍ രൂപംകൊണ്ടു. പുതിയ നീരുറവകളും തൊടുകളും ഉണ്ടായി.
ഉരുള്‍പൊട്ടലുകള്‍ നാടിന്റെ നിലതെറ്റിച്ചു. ഭൂമി വിണ്ടു കീറിയത് സോയില്‍പൈപ്പിങ്ങ് എന്ന ഭൂമിക്കടിയിലെ മണ്ണൊലിപ്പ് പ്രതിഭാസമാണെന്നാണ് സംശയം. ഇതിനെപ്പറ്റി ശാസ്ത്രിയ പരിശോധനകളും ആരംഭിച്ചു. പ്രധാന വഴികളും ഇടവഴികളും എല്ലാം തകര്‍ന്നതോടെ നാടാകെ ഒറ്റപ്പെട്ട അവസ്ഥയാണ്. തകര്‍ന്നതെല്ലാം പഴയപടിയാക്കാന്‍ മാസങ്ങളെടുക്കും. മൂന്നാറും മറ്റ് വാനോദസഞ്ചാര മേഖലകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചെറുതോണി പാലത്തിന്റെ ചേര്‍ന്നുള്ള കട്ടപ്പന പാത ഒരു കിലോമീറ്ററോളം പെരിയാറിന്റെ ഒഴുക്കില്‍
ഇടുക്കി ജില്ലയിലെ 203 ദുരിതാശ്വാസ ക്യാംപുകളിലായി 33, 835 പേരാണുള്ളത്. ദുരിതാശ്വാസക്യാമ്പില്‍ നിന്ന് പലര്‍ക്കും തിരികെ പോകാനിടമില്ലാത്ത അവസ്ഥയാണ്. വീടും ആകെയുള്ള മണ്ണും വരെ ഒലിച്ചുപോയി. 11145 ഹെക്ടര്‍ കൃഷി നശിച്ചു. കാര്‍ഷിക മേഖലയിലെ നഷ്ടം 45 കോടി രൂപ. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ ലഭ്യത ഉണ്ടെങ്കിലും അതിനുപുറത്ത് വരുമാനമില്ലാതെ പട്ടിണികിടക്കുന്ന കുടുംബങ്ങള്‍ അനേകമാണ്. ജില്ലയില്‍ 389 വീടുകള്‍ പൂര്‍ണമായും, 1732 വീടുകള്‍ ഭാഗികമായും തകര്‍ന്നു.മറ്റ് ജില്ലകളെ വെള്ളപ്പൊക്കം വിഴുങ്ങിയപ്പോള്‍ ഇടുക്കി ജില്ലയെ തകര്‍ത്തുകളഞ്ഞത് കനത്ത മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമായിരുന്നു.