അതിജീവനത്തിനൊരുങ്ങി നെല്ലിയാമ്പതി; രക്ഷാദൗത്യം തുടരുന്നു

nelliyampathy-rescue
SHARE

അതിജീവനത്തിന് അനുകൂലമായി നെല്ലിയാമ്പതിയുടെ ആകാശപാതയും. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട തോട്ടം തൊഴിലാളികളെ സഹായിക്കാൻ വ്യോമസേന രംഗത്തിറങ്ങി. വൈദ്യസഹായം ആവശ്യമുള്ളവരെ  ഹെലികോപ്റ്ററുകളിൽ പാലക്കാട്ടെത്തിച്ചു. രക്ഷാദൗത്യം തുടരുകയാണ്.കാലാവസ്ഥ അനുകൂലമാകാത്തതിനാൽ കഴിഞ്ഞ രണ്ടു ദിവസം പരാജയപ്പെട്ട ദൗത്യമാണ് വിജയിച്ചത്. 

വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ നെല്ലിയാമ്പതി മലനിരകളിലെ മൂടൽമഞ്ഞിനെ കീറി മുറിച്ച് പാടഗിരി മൈതാനത്തിറങ്ങി. തിരികെ വൈദ്യസഹായം ആവശ്യമുള്ള ആറുപേരുമായാണ് ഹെലികോപ്റ്ററുകൾ കഞ്ചിക്കോടെ ഹെലിപ്പാടിലെത്തിയത്.. കൂടുതൽ പേരേ എത്തിക്കാൻ ശ്രമം തുടരുന്നു.

കൂടാതെ നെല്ലിയാമ്പതിയിലേക്ക് ഭക്ഷ്യവസ്തുക്കളും ഹെലികോപ്റ്ററിൽ എത്തിച്ചു. മൂവായിരത്തിലധികം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് നെല്ലിയാമ്പതിയിലുള്ളത്. വൈദ്യുതി പോലുമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്.

നെന്മാറ മുതൽ നെല്ലിയാമ്പതി വരെ ഉരുൾപൊട്ടലിൽ പതിനഞ്ച് കിലോമീറ്റർ റോഡ് തകർന്നതിനാൽ ഗതാഗതം പുനസ്ഥാപിക്കാൻ സമയമെടുക്കും. നെല്ലിയാമ്പതിയും അതിജീവനത്തിലേക്ക് കടന്നത് ആശ്വാസമാണ്.

MORE IN KERALA
SHOW MORE