ശോഭനാ ജോർജിനെതിരായ ‘ക്യാമറ’ പരാമര്‍ശം കുരുക്കായി; ഹസനെതിരെ കേസ്

ശോഭനാ ജോർജിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസനെതിരെ സംസ്ഥാന വനിതാകമ്മീഷന്‍ കേസെടുത്തു. ഹസന്റെ പ്രസ്താവന അപകീര്‍ത്തിപരമാണെന്നു കാണിച്ച് ശോഭന ജോര്‍ജ് നല്‍കിയ പരാതിയിലാണ് നടപടി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഹസന്‍ പ്രതികരിച്ചു.

സിപിഎം നേതാവ് അധ്യക്ഷയായിരിക്കുന്ന കാലത്തോളം വനിതാകമ്മീഷന് ആർക്കെതിരെയും കേസെടുക്കാം. ശോഭനാ ജോർജിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഹസൻ പറഞ്ഞു. 1991 ൽ ഡി.വിജയകുമാറിന് പകരം ശോഭനാ ജോർജ് സ്ഥാനാർഥിയായതിനെക്കുറിച്ച് ക്യാമറയ്ക്ക് മുന്നിൽ പറയാൻ പറ്റില്ലെന്ന ഹസന്റെ പരാമർശമാണ് വിവാദമായത്.

അതേസമയം, കെപിസിസി പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നുണ്ടാവേണ്ട പ്രസ്താവനയല്ല ഹസന്‍ നടത്തിയതെന്നന്നും രാഹുല്‍ ഗാന്ധിക്ക് ഉൾപ്പെടെ പരാതി നല്‍കുമെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു. കാര്യങ്ങള്‍ തുറന്നുപറയാന്‍ ഹസന്‍ തയ്യാറായില്ലെങ്കില്‍ ചെങ്ങന്നൂര്‍  വോട്ടെടുപ്പിന് ശേഷം താന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.