ഇഴഞ്ഞ് ഇഴഞ്ഞ് വെഞ്ഞാറമൂട്; കുരുക്കഴിക്കാൻ നാട്ടുകൂട്ടം

കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് എം.സി. റോഡിലൂടെ വരുന്നവര്‍ക്ക് തിരുവനന്തപുരം ജില്ലയുടെ പ്രവേശന കവാടമാണ് വെ‍ഞ്ഞാറമൂട് ജംഗ്ഷൻ. കിളിമാനൂര്‍ കഴിയുമ്പോഴേക്കും ഇഴഞ്ഞുതുടങ്ങുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട് എത്തുമ്പോള്‍ നിശ്ചലമാകും. സെക്രട്ടേറിയറ്റിലേയ്ക്കും പി എസ് സി പരീക്ഷകള്‍ക്കുമൊക്കെ തലസ്ഥാനത്തേയ്ക്കെത്തുന്നവര്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ കുരുങ്ങും. ഗതാഗത സ്തംഭനത്തിന്റ കാരണങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും തേടി മനോരമ ന്യൂസ് നാട്ടുകൂട്ടം ഇന്ന് വെഞ്ഞാറമൂട്ടില്‍. 

പണ്ടേ അണഞ്ഞുപോയ സിഗ്നല്‍ ലൈറ്റുകള്‍.റോഡിലേയ്ക്ക് തള്ളി നില്ക്കുന്ന കടകള്‍. കൈയേറ്റക്കാര്‍ എല്ലാംകൂടിയാകുമ്പോള്‍ കുരുക്കൊഴിഞ്ഞ നേരമില്ലിവിടെ. പിന്നിലുള്ള വാഹനങ്ങളെല്ലാം നിശ്ചലമാക്കിയിട്ടുവേണം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്റ്റാന്‍ഡിലേയ്ക്ക് കയറാനും ഇറങ്ങാനും. ഒറ്റത്തിരിവിന് കാര്യം നടന്നില്ലെങ്കില്‍ പിന്നിലും മുന്നിലുമുള്ള വാഹനങ്ങളെല്ലാം കുരുങ്ങും. സമാന്തര ബൈപാസ്, റിങ് റോഡ് തുടങ്ങി പദ്ധതികള്‍ പലതു പ്രഖ്യാപിച്ചെങ്കിലും കുരുക്കഴിയുന്നില്ല.