കേരളത്തിൽ 50000 കോടിയുടെ റോഡ് വികസനം നടപ്പാക്കും; ഗഡ്കരി

കേരളത്തിൽ രണ്ട്് വർഷംകൊണ്ട് അൻപതിനായിരം കോടി രൂപയുടെ റോഡ് വികസനം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ ശബരിമലയെയും പളനിയെയും ബന്ധിപ്പിക്കുന്ന പുതിയ ദേശീയപാതയും മന്ത്രി പ്രഖ്യാപിച്ചു. മൂന്നാർ ദേശീയപാത നാലുവരിയായി വികസിപ്പിക്കാനും തീരുമാനം. 

ദേശീയപാത 86 ൽ ഉൾപ്പെടുന്ന മൂന്നാർ-പൂപ്പാറ- ബോഡിമെട്ട് ഭാഗത്തെ നവീകരണ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കാൻ മൂന്നാറിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ശബരിമലയേയും പഴനിയെയും ബന്ധിപ്പിക്കുന്ന ദേശീയപാത മൂന്നാർ വഴി അനുവദിക്കണമെന്ന് സ്വാഗത പ്രസംഗത്തിൽ ജോയിസ് ജോർജ് എം പി ആവശ്യപ്പെട്ടു. ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ മന്ത്രി എംപിയുടെ ആവശ്യം പൂർണമായും അംഗീകരിച്ചു. നിർദ്ദിഷ്ട പഴനി-ശബരിമല പാതയുടെ ആകെ ദൂരം 370 കിലോമീറ്ററാണ്. 

ഗതാഗതകുരുക്കും അപകടങ്ങളും തുടർക്കഥയായ കൊച്ചി മൂന്നാർ ദേശീയപാത നാലുവരിയാക്കാനുള്ള തീരുമാനം ഏറെ ഗുണം ചെയ്യും. 380കോടി രൂപ ചെലവിട്ടാണു നിലവിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള നാൽപത് കിലോമീറ്റർ ദേശീയ പാത നവീകരിക്കുന്നത്. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.