എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി. അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ഉഷ:പൂജയ്ക്കു ശേഷം സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്
പന്തളം കൊട്ടാരത്തിലെ സൂര്യ അനൂപ് വർമയും ഹൃദ്യ വര്‍മയുമാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്. പേരെഴുതി നിക്ഷേപിച്ച കലശങ്ങള്‍ ശ്രീകോവിലില്‍ തന്ത്രി പൂജിച്ച ശേഷമായിരുന്നു നറുക്കെടുപ്പ്. കൊടകര മംഗലത്ത് അഴകത്ത് കുടുംബാംഗമാണ് എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. മൂന്നാം തവണ അപേക്ഷിച്ചപ്പോഴാണ് മേല്‍ശാന്തിയാകാനുള്ള അവസരം ലഭിച്ചത്.
മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അനീഷ് നമ്പൂതിരി പാലക്കാട് വരിക്കാശ്ശേരി സ്വദേശിയാണ്. നിലവില്‍ കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കോണം ദേവിക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി കണ്ഠര് രാജീവര്, നിലവിലെ ശബരിമല മേല്‍ശാന്തി ടി.എസ്.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം ജീവനക്കാര്‍ , ദേവസ്വം കമ്മിഷണർ തുടങ്ങിയവര്‍ പങ്കെടുത്തു.