പി.എസ് സി എൽ.ഡി ക്ലർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ മൂന്നിലൊന്ന് പേരും നിയമനം ലഭിക്കാതെ പുറത്തേക്ക്. ലിസ്റ്റ് കാലാവധി തീരാൻ അഞ്ചുമാസം മാത്രം ശേഷിക്കേ ഇതുവരെ നിയമനം ലഭിച്ചത് അയ്യായിരത്തി തൊള്ളായിരം പേർക്ക് മാത്രം.
നാലു ലക്ഷം പേര്‍ മല്‍സരിച്ചെഴുതിയ പരീക്ഷ. റാങ്ക് ലിസ്റ്റ് തയാറാക്കിയപ്പോൾ മുഖ്യപട്ടികയിൽ ഇടം പിടിച്ചത് ഇരുപത്തിമൂവായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി രണ്ട് പേര്‍ മാത്രം. ഇതിന്റെ ഇരട്ടിയിലേറെ പേർ സപ്ലിമെന്ററി പട്ടികയിൽ നിയമന പ്രതീക്ഷയിൽ കഴിയുന്നു. ഇനി ഇതുവരെ നടന്ന നിയമനം നോക്കാം. വെറും അയ്യായിരത്തി തൊള്ളായിത്തി തൊണ്ണൂറ്റി മൂന്ന് മാത്രം. അതായത് മെയിൻ ലിസ്റ്റിന്റെ നാലിലൊന്ന് പോലും ഇല്ല. ഒഴിവുകൾ വിവിധ വകുപ്പുകൾ ഒളിപ്പിക്കാൻ മൽസരിച്ചതാണ് നിയമന നിരക്ക് കുറയാൻ കാരണമെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്.
കോഴിക്കോട് നടന്ന യുവജനകമ്മിഷന്‍ സിറ്റിങ്ങിലാണ് പരാതികളുമായി ഉദ്യോഗാര്‍ഥികളെത്തിയത്. വകുപ്പുകളുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞ് യുവജന കമ്മിഷനും കയ്യൊഴിഞ്ഞു. തൊട്ടുമുൻപുണ്ടായിരുന്ന ലിസ്റ്റിൽ നിന്നും എണ്ണായിരത്തി എൺപത്തിമൂന്ന് പേർക്ക് നിയമനം ലഭിച്ചിരുന്നു.