ജൻമനാടിന്റെ സ്നേഹത്തിലേക്ക് ഫാദർ ടോം മടങ്ങിയെത്തി. യെമനില്‍ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായശേഷം കേരളത്തിലേക്ക് മടഹ്ങിയെത്തിയ ഫാദർ ടോം ഉഴുന്നാലിലിന് ഊഷ്മള സ്വീകരണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ലഭിച്ചത്. അതേസമയം സ്വീകരണച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാരാരും എത്താതിരുന്നത് വിവാദമായി. പ്രാർഥനകളുടെയും അനിശ്ചിതത്വത്തിന്റെയും ഒത്തിരി ദിനരാത്രങ്ങൾ കടന്ന് ജൻമനാട്ടിലേക്ക് മടങ്ങിയെത്തിയ ഫാദർ ടോം ഉഴുന്നാലിലിനെ സ്വീകരിക്കാൻ അതികാലത്തേ വിശ്വാസി സമൂഹം നെടുമ്പാശേരിയിൽ എത്തിയിരുന്നു.
ഏഴു മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ ഫാദർ ടോമിനെ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയുടെ നിയുക്തമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. പ്രാർഥനകൾക്ക് നന്ദി പറഞ്ഞ് ഫാദർ ടോം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ സംഘം ഫാദർ ടോമിനെ സ്വീകരിക്കാനെത്തിയെങ്കിലും സംസ്ഥാന മന്ത്രിമാരോ ഭരണമുന്നണി നേതാക്കളോ വിമാനത്താവളത്തിൽ വന്നില്ല. 20l5 ഡിസംബറിലാണ് ഫാദർ ടോം ഇതിനു മുമ്പ് നാട്ടിലെത്തിയത്.