നടിയെ ആക്രമിച്ച കേസിൽ അടുത്തമാസം 7 നകം ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കും. കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അധിക കുറ്റപത്രമാണ് നൽകുക. അതേസമയം ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താനായി അന്വേഷണം തുടരാനാണ് തീരുമാനം.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിട്ട് അടുത്തമാസം 8 ന് 90 ദിവസം പിന്നിടും. ഇതിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. അതിനാൽ കുറ്റപത്രം ഏഴിനകം നൽകാനാണ് പൊലീസ് തയാറെടുക്കുന്നത്. നടിയെ ആക്രമിക്കാൻ നടന്ന ഗൂഢാലോചന സംബന്ധിച്ചുള്ള അധിക കുറ്റപത്രമാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകുക. കൂട്ടമാനഭംഗത്തിന് ഗൂഢാലോചന നടത്തി എന്ന ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെയുള്ളത്. കേസിൽ ദിലീപ് രണ്ടാം പ്രതിയാകും. കേസിലെ നിർണായക തെളിവുകളിലൊന്നായ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതിനായി അന്വേഷണം തുടരും. മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞുവെന്നാണ് പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെയും രാജു ജോസഫിൻറെയും മൊഴി. ഇത് പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. അതേസമയം നാദിർഷ പണം നൽകിയെന്ന പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ തേടി. തൊടുപുഴയിൽ കട്ടപ്പനയിലെ ഋതിക് റോഷനും ജോർജേട്ടൻ പൂരവും ചിത്രീകരിച്ച സമയത്ത് ഡ്രൈവർമാർ താമസിച്ചിരുന്ന ഹോട്ടലിലും തെളിവെടുപ്പ് നടത്തി. ഇവർക്ക് പണം കൈമാറിയത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്.