തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിക്ക് എച്ച്‌ഐവി രോഗബാധ കണ്ടെത്തിയ കേസില്‍ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. ജോയിന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്റ അന്വേഷണം. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പിന്റ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായതായി കുട്ടിയെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു.
കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് പൊലീസാണ് ആർ.സി.സിയിലെത്തി രേഖകൾ ശേഖരിച്ചത്. കുട്ടിയുടെ മാതാപിതാക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയതിന്റ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരി പരിശോധന നടത്തി. എയിഡ്സ് കൺട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ ഡോ.ആർ.രമേശിന്റ നേതൃത്വത്തിലുള്ള സംഘവും ആർ.സി.സിയിലെത്തിയിരുന്നു. കുട്ടിയുടെ അച്ഛൻ പരാതി നൽകി പതിനഞ്ച് ദിവസമായിട്ടും നടപടിയെടുക്കാത്തതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് കുട്ടിയെ സന്ദർശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാർച്ച് 1നാണ് കുട്ടി ആർ.സി.സിയിൽ ചികിത്സക്കെത്തിയത്. ഇതിനകം നാല് തവണ കീമോതെറാപ്പി നടത്തുകയും അതിന്റെ ഭാഗമായി 49 തവണ രക്തം സ്വീകരിക്കുകയും ചെയ്തു. ഒരാഴ്ച മുൻപ് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത്.