തിരുവനന്തപുരം ആർ സി സിയിൽ രക്തപരിശോധനയ്ക്ക് ആധുനിക ന്യൂക്ലിക് ആസിഡ് ടെസ്റ്റ് സംവിധാനം ഒരുക്കാൻ സർക്കാർ തീരുമാനം. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണോ രക്തബാങ്കുകൾ പ്രവർത്തിക്കുന്നതെന്നു പ്രത്യേക സംഘം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ മനോരമ ന്യൂസിനോടു പറഞ്ഞു. ആർസിസിയിൽ ചികിൽസയിൽ കഴിയുന്ന കുട്ടിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചതിനേത്തുടർന്നാണ് അടിയന്തര നടപടികൾ.
രക്തപരിശോധനയ്ക്ക് കൂടുതൽ സുരക്ഷിതമായ ന്യൂക്ളിക് ആസിഡ് ടെസ്റ്റ് അഥവാ നാററ് സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. രക്തദാതാവിന് എച്ച് ഐ വി ബാധിച്ച് നാലുമുതൽ 12 ആഴ്ച വരെയുള്ള കാലയവളിൽ അണുബാധ കണ്ടെത്താനുള്ള സംവിധാനം നിലവിൽ ആർ സി സിയിലില്ല. വിൻഡോ പിരീഡ് എന്നറിയപ്പെടുന്ന ഈ കാലയളവ് രണ്ടാഴ്ചയായി കുറയ്ക്കാൻ നാറ്റ് പരിശോധനാ സംവിധാനത്തിലൂടെ കഴിയും.
വിദഗ്ധർ ഓരോ രക്തബാങ്കിന്റെയും നിലവാരം തിട്ടപ്പെടുത്തുന്നതിനുള്ള ഗ്യാപ്പ് അനാലിസിസ് നടത്തും. പരിശോധനാ ഫലം ലഭിച്ചശേഷം ഒരുമാസത്തിനുള്ളിൽ രക്ത ബാങ്കുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.
ആർ സി സി യിൽ ചികിൽസയിൽ കഴിയുന്ന ഒൻപതുകാരിക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത് വൻ വിവാദമായതിനേത്തുടർന്നാണ് നൂതന സംവിധാനങ്ങൾ ഒരുക്കാനുള്ള തീരുമാനം.