കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് എലിക്കുളം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ഷാജിയോട് ഇത്രയും അടുപ്പം വരാൻ എന്താണു കാരണം?കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ബിജെപി ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ കേന്ദ്രമന്ത്രി സിപിഎമ്മിന്റെ എലിക്കുളം ലോക്കൽ കമ്മിറ്റി ഓഫിസിലെത്തി സെക്രട്ടറി എസ്.ഷാജിയെ കെട്ടിപ്പിടിച്ചു സ്നേഹം പങ്കുവച്ചതു മുതൽ പലരുടെയും സംശയം ഇതാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കന്മാർ കൂടെയുള്ളപ്പോഴായിരുന്നു സിപിഎം ഓഫിസിൽ കണ്ണന്താനത്തിന്റെ അപ്രതീക്ഷിത സന്ദർശനം.ഒരു രാഷ്ട്രീയ കക്ഷിയിൽ ഒരുമിച്ചു പ്രവർത്തിച്ചു എന്നതിലുപരി ഹൃദയബന്ധമാണു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ എസ്.ഷാജിയുടെ അടുത്തേക്ക് ഓടിയെത്തിച്ചത്. അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഇടതുമുന്നണി സ്വതന്ത്രനായി മൽസരിക്കാൻ എത്തിയ 2006കാലം മുതലുള്ള ബന്ധമാണു ഷാജിയുമായുള്ളത്.
തിരഞ്ഞെടുപ്പിൽ എലിക്കുളം പഞ്ചായത്തിലെ പ്രവർത്തനച്ചുമതല ഷാജിക്കായിരുന്നു. പ്രചാരണ പരിപാടികളിൽ കൃത്യസമയം പാലിക്കുന്ന കണ്ണന്താനത്തിനൊപ്പം സമയക്ലിപ്തത പാലിച്ചു ചുറുചുറുക്കോടെ കുന്നുംമലയും താണ്ടിയ ഷാജിയെ അന്നേ കണ്ണന്താനം നോട്ടമിട്ടതാണ്. പ്രായപൂർത്തിയാകാതെ ബൈക്ക് ഓടിച്ച 14 വയസ്സുകാരനെ കണ്ണന്താനം റോഡിൽ തടഞ്ഞുനിർത്തി ശാസിച്ച സംഭവമുണ്ടായി. കുട്ടിയുടെ തോളിൽ കണ്ണന്താനം തല്ലിയെന്ന മട്ടിൽ ആ സംഭവം രാഷ്ട്രീയ എതിരാളികൾ വിവാദമാക്കിയപ്പോൾ പ്രശ്നപരിഹാരത്തിന് ഒപ്പം നിന്നതും ഷാജിയായിരുന്നു. ആ പ്രശ്നം വിവാദമാക്കിയത് അന്നത്തെ രാഷ്ട്രീയ എതിരാളികളായ ബിജെപി പ്രവർത്തകരാണെന്നും ഷാജി ഓർമിക്കുന്നു.
കണ്ണന്താനം ബിജെപിയിൽ ചേരുന്ന വിവരം അറിഞ്ഞപ്പോൾ സൗഹൃദം നൽകുന്ന സ്വാതന്ത്ര്യത്തിന്റെ പേരിൽ അതിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു ഷാജി. മടുക്കക്കുന്ന് ആളുറമ്പ് വീട്ടിൽ എസ്.ഷാജി ഒൻപതുവർഷമായി സിപിഎം എലിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായി പ്രവർത്തിക്കുന്നു.
ഫാർമേഴ്സ് ഇൻഫർമേഷൻ ആൻഡ് കോഓർഡിനേഷൻ ഫോർ എക്സിസ്റ്റൻസ് എന്ന സംഘടനയുടെ നേതൃസ്ഥാനത്തും ഷാജിയുണ്ട്. കർഷകർക്ക് ആന്ധ്രപ്രദേശിൽനിന്നു രണ്ട് ലോഡ് കന്നുകുട്ടികളെ എത്തിച്ചു വിതരണം ചെയ്തതും 200 കർഷകരെ ഉൾപ്പെടുത്തി ഇക്കോ ഷോപ്പ് ആരംഭിച്ചതും ഈ സംഘടനയുടെ നേട്ടങ്ങളിൽപെടുന്നു. 15 ഏക്കർ സ്ഥലത്ത് നെൽകൃഷി ഉൾപ്പെടെ ജൈവകൃഷി ചെയ്യുന്നു.
കൂടാതെ പാലോർ മാതാ പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ച് 62 കിടപ്പുരോഗികൾക്കു സാന്ത്വന പരിചരണം നൽകിവരുന്നു. പൈക സർക്കാർ ആശുപത്രിയിൽ എല്ലാദിവസവും ഉച്ചഭക്ഷണവും വിതരണവും നടത്തുന്നുണ്ട്. പൊൻകുന്നത്തെ സ്വീകരണം കഴിഞ്ഞു പള്ളിക്കത്തോട്ടിലേക്കു പോകും വഴി കൂരാലിയിൽ ബിജെപി പ്രവർത്തകരുടെ സ്വീകരണത്തിന് ഇറങ്ങിയപ്പോഴാണു കൂടെയുള്ളവരെ ഞെട്ടിച്ച് അദ്ദേഹം മുൻകാല സഹപ്രവർത്തകരെ കണ്ട് സിപിഎം പാർട്ടി ഓഫിസിലേക്ക് ഓടിക്കയറിയത്.