നിയമനടപടികളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വാസവിധി നേടിയതിന്ന് തൊട്ടു പിന്നാലെ കണ്ണൂരിലെ ശക്തനായ നേതാവിനെതിരെ യുഎപി എ ചുമത്തിയത് സിപിഎമ്മിന് അഗ്നിപരീക്ഷയാകും. സിബി ഐ രാഷ്ട്രീയവേട്ട തുടരുകയാണെന്ന വാദമുയർത്തിയാവും പാർട്ടി പി ജയരാജനെ പ്രതിരോധിക്കുന്നത്.
ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തനായ ശേഷം കണ്ണൂരുലെത്തിയ പിണറായിക്ക് സ്വീകരണമൊരുക്കുന്നതിൽ മുന്നിൽ നിന്നത് സി പി എം കണ്ണൂർ ജില്ലാസെക്രട്ടറി കൂടിയായ പി. ജയരാജനായിരുന്നു. നവകേരളമാർച്ചിന്റെ സ്വീകരണവേദികളിൽ സി ബി ഐ ക്കെതിരെ പടവാളെടുത്തത് ഇ പി ജയരാജനും . പിണറായിയുടെ മനസാക്ഷിസൂക്ഷിപ്പുകാരായ ഇരുവരും സംശയത്തിന്റെ നിഴലിലായി കഴിഞ്ഞിരിക്കുന്നു.
സിപിഎമ്മിനെതിരായ ബി ജെ പിയുടെ കടന്നാക്രമണത്തിന് മനോജ് വധക്കേസ് മൂർച്ച കൂട്ടും. കുമ്മനത്തിന്റെ കേരളയാത്രക്ക് ഒപ്പം നടക്കാൻ കണ്ണൂരിലെത്തുന്ന അമിത് ഷായക്ക് ഈ കേസും തുണയാകും. സിപിഎം അക്രമരാഷ്ട്രീയത്തിന്റെ അമരക്കാരെന്ന ആർ എസ് എസ് ദേശീയപ്രചാരണത്തിന് ആക്കം കൂട്ടാനും മനോജ് വധം വഴിയാകും. ക്രിമിനൽ കേസ് പ്രതി ജില്ലയിൽ പാർട്ടിയെ നയിക്കുന്നതിന്റെ ധാർമികത കോൺഗ്രസും ലീഗും ചോദ്യം ചെയ്യും. കണ്ണൂർ നേതാക്കൾ പാർട്ടിക്ക് പേരുദോഷമുണ്ടക്കുന്നുവെന്ന ആക്ഷേപം സിപിഎമ്മിനുള്ളിൽ നിന്നു തന്നെ ഉയരും.
ഒരു വർഷം നീളുന്ന സംഘടനായോഗങ്ങളിലേക്ക് കടക്കാനിരിക്കെയാണ് ജി ല്ലാസെക്രട്ടറി യു എ പി എയിൽ കുരുങ്ങുന്നുവെന്നതും പാർട്ടിയെ ക്ഷീണിപ്പിക്കും.. സി ബി ഐ കേസാണ്. അതുകൊണ്ടു തന്നെ അന്വേഷണഏജൻസി ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമാണെന്ന പരമ്പരാഗത കാർഡിറയിരിക്കും പാർട്ടി ഇറക്കുക. പിണറായിയുടെ വഴിയെ തന്നെ സി പി എം കണ്ണൂർ നേതാവിനെയും സംരക്ഷിക്കും.