ടി പി ചന്ദ്രശേഖരൻ വധക്കേസ് ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി പി രമ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. യുഡിഎഫ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഏറ്റെടുക്കാൻ സിബിഐ തയ്യാറായിട്ടില്ല.
കണ്ടെത്താൻ ഒരുപാടുണ്ട്. അതിലേക്ക് നയിക്കുന്ന തെളിവുകളും ശേഖരിച്ചിട്ടുണ്ട്.എന്നിട്ടും ഗൂഢാലോനയിൽ അന്വേഷണം മുന്നോട്ടുപോയിട്ടില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപപട്ടതെന്ന് രമ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വധക്കേസിലെ ഗൂഢാലോന ഒരുഘട്ടത്തിലും ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടില്ല. സിപിഎം നേതാക്കൾക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺകോൾ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. പക്ഷേ കൂടുതൽ അന്വേഷണം നടന്നിട്ടില്ല. പ്രതികൾ ഉപയോഗിച്ച ബൊലേറോ ജീപ്പിന്റെ ആർസി ഉടമ പി ജയരാജൻ ആണ്. എന്നിട്ടും പി ജയരാജനെ ചോദ്യം ചെയ്തിട്ടില്ല. ക്രിമിനിൽ ഗൂഢാലോചന അന്വേഷിക്കാത്തത് സിപിഎം നേതാക്കൾ പ്രതിയാകുമെന്നതിനാലാണ്. കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയടക്കമുള്ള 11 പ്രതികളും സിപിഎം നേതാക്കളുടെ ആജ്ഞാനുവർത്തികളാണെന്നും ഹർജിയിൽ രമ ചൂണ്ടിക്കാട്ടുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി.കേസിൽ കൂടുതലായൊന്നും കണ്ടെത്താനില്ലെന്ന നിലപാടാണ് സിബിഐ നേരത്തെ സ്വീകരിച്ചത്. സെക്രട്ടേറിയറ്റ് പടിക്കലെ കെകെ രമയുടെ നിരാഹാര സത്യഗ്രഹം ഒത്തുതീർപ്പാക്കിയാണ് യുഡിഎഫ് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2012 മെയ് 4ന് രാത്രിയാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.